തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഉയർന്ന താപനില രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലർട്ടുണ്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താത്കാലികമായി നിർത്തിവയ്‌ക്കാൻ കലക്ടർ ഉത്തരവിട്ടു. കനത്ത ചൂടിനെ തുടർന്ന് പാലക്കാട് രണ്ട് പേർ നിർജലീകരണം മൂലം മരിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്‌ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇന്ന് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി വരെ രേഖപ്പടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കോട്ടയം ജില്ലയില്‍ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ചൂട് ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്ന് മുതൽ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു. പലയിടത്തും ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
















