ചെന്നൈ: സിനിമാതാരം വിജയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസിൽ പുതിയ വഴിത്തിരിവെന്ന് റിപ്പോർട്ട്. സംഗീത സമർപ്പിച്ച വിവാഹ മോചന ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെ പരസ്പര ധാരണയോടെ വേർപിരിയാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. അഭിഭാഷകരുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് അറിയുന്നു. കുടുംബവുമായി ബന്ധപ്പെട്ട ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നതെന്നും സൂചനകളുണ്ട്.
സംഗീതയ്‌ക്ക് നഷ്ടപരിഹാരം നൽകാനും മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിജയ് തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 250 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതെന്ന വിവരവും പുറത്ത് വരുന്നു.
സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കോടതി ഹർജി സ്വീകരിച്ചതോടെ വിജയ് നേരിട്ട്ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിജയ് വെളിപ്പെടുത്തിയ സ്വത്തുക്കളുടെ അടിസ്ഥാനത്തിൽ തനിക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മക്കൾക്കുള്ള അവകാശ വിഹിതവും ഉറപ്പാക്കണമെന്നതാണ് അവരുടെ നിലപാട്.
ഇതിനിടെ, ഈ വിഷയത്തിൽ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിലായിരുന്നു സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. കേസ് പരിഗണിക്കുമ്പോൾ വിജയ് കോടതിയിൽ നേരിട്ട് ഹാജരാകുമോ എന്നത് തമിഴ്‌നാട്ടിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
1999 ഓഗസ്റ്റ് 25ന് ആണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. വിജയ്‍യുടെ ആരാധികയായിരുന്ന സംഗീത, 1996 ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന സിനിമയുടെ ചിത്രത്തിന്റെ വിജയത്തിന് ആശംസകൾ അറിയിക്കാനായി യുകെയിൽനിന്ന് ചെന്നൈയിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് ഇരുവരും അടുപ്പത്തിലായത്. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. മകൻ ജെയ്‌സൺ സഞ്ജയ്, മകൾ ദിവ്യ സാഷ.











