വിശകലനം
ഭരണഘനാ ഭേദഗതി ആവശ്യമുള്ളതിനാൽ, വോട്ടെടുപ്പിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലോക്‌സഭയിൽ ആവശ്യമുള്ള വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പാസാക്കാൻ മോദി സർക്കാരിന് ആയില്ല. 12 വർഷത്തിനിടെ ആദ്യമായി ‘മോദി സർക്കാർ ലോക്‌സഭയിൽ പരാജയപ്പെട്ടു’ എന്ന് പ്രചരിപ്പിക്കുന്നവർ, വനിതാ ബിൽ പാസാക്കാൻ ആകാത്തതിൽ ആശ്വസിക്കുന്നവർ, ആഘോഷിക്കുന്നവർ, വിജയമാണെന്ന് വീമ്പിളക്കുന്നവർ… രാഷ്‌ട്രീയപ്പാർട്ടികൾ, പാർട്ടി നേതാക്കൾ, മാധ്യമങ്ങൾ തുടങ്ങിയ വലിയ വിഭാഗത്തോട് ചോദിക്കണം, നിങ്ങൾ ആർക്കൊപ്പം- അവൾക്കൊപ്പമോ അതോ അവൾ പീഡിപ്പിച്ചാലേ ഒപ്പം നിൽക്കുകയുള്ളോ?
വാസ്തവത്തിൽ മോദി സർക്കാർ തോറ്റോ? അതോ മോദിയും കൂട്ടരും കുഴിച്ച കുഴിയിൽ പിന്നെയും പ്രതിപക്ഷം ചാടിയോ? അതല്ല, ഇനിയും ഈ ബിജെപി-എൻഡിഎ സഖ്യത്തിന്റെ നയവും രാഷ്‌ട്രീയവുമൊന്നും എതിർപക്ഷ പാർട്ടികൾക്ക് പിടികിട്ടിയിട്ടില്ലേ? ചോദ്യങ്ങൾ പലതാണ്. ‘… എന്തറിയുന്നു വിഭോ’ എന്ന മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ രാമായണത്തിലെ വിഭീഷണ വാക്യമാണ് ഉത്തരം.
മോദിയല്ല, രാജ്യമാണ് പരാജയപ്പെട്ടത്, അതല്ല, രാജ്യത്തെ വനിതകളാണ്, എൻഡിഎ ആണ്, ബിജെപിയാണ്… ഇങ്ങനെയൊക്കെ വിലയിരുത്തുന്നത് നടക്കട്ടെ. പക്ഷേം തോറ്റോ ജയിച്ചോ എന്നാണ് ആദ്യം വിലയിരുത്തേണ്ടത്.
ലോക്‌സഭയിൽ ചർച്ചയും വോട്ടെടുപ്പും നടക്കുമ്പോൾ സർക്കാർ ഔദ്യോഗികമായി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു, വനിതകൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന നിയമ നിർമ്മാണ സഭകളിൽ 33 ശതമാനം സീറ്റിൽ സംവരണം എന്ന് വ്യവസ്ഥയ്‌ക്കുള്ള നിയമം വിജ്ഞാപനമാക്കുകയായിരുന്നു. 2026 ഏപ്രിൽ 17 ന് പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പാസായില്ലെങ്കിലും നിയമം പാസാക്കൽ പാർലമെന്റിന്റെ ചുമതലയാക്കിക്കൊണ്ടുള്ളതാണ് വിജ്ഞാപനം.
തോൽവി എങ്കിൽ ഇത് ആദ്യത്തേതതല്ല
നരേന്ദ്രമോദി സർക്കാർ, എൻഡിഎ സർക്കാർ എന്നൊക്കെ വിളിക്കുമ്പോൾ ഇത് 2014 ഉണ്ടായ സർക്കാരും ആശയവും ആദർശവും നടപടിക്രമവും ഒന്നുമല്ലെന്ന് മനസ്സിലാക്കണം. മോദിക്ക് മുമ്പേ ആ മുൻഗാമിസർക്കാർ പരാജയപ്പെട്ടിട്ടുണ്ട്, ഒന്നല്ല, നാലുവട്ടം. ബിജെപി-എൻഡിഎ സർക്കാർ, അതും സാക്ഷാൽ അടൽ ബിഹാരി വാജ്‌പേയി സർക്കാർ വനിതാ ബിൽ പാർലമെന്റിൽ നാലുവട്ടം അവതരിപ്പിച്ച് പരാജയപ്പെട്ടിട്ടുണ്ട്. അവതരിപ്പിച്ചും ചർച്ച ചെയ്ത് വോട്ടിനിടയിയലും. എന്നിട്ടും നരേന്ദ്രമോദി മുൻകരുതൽ ഇല്ലാതെ ഈ ബിൽ അവതരിപ്പിച്ചുവെന്നും ‘തോറ്റു’പോയെന്നും ഒക്കെ തോന്നുന്നെങ്കിൽ സിനിമാ ഡയലോഗില്ലേ,”… ഈ ജോർജ്ജ് സാറിനെ ഇനിയും അറിയാനുണ്ട് അനിയാ”, അത് പരിഷ്‌കരിച്ച് ഇങ്ങനെ പറയേണ്ടിവരും: ”… മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാതിരുന്നിട്ടും, പ്രതിപക്ഷം എതിർക്കുമെന്നറിഞ്ഞിട്ടും, രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുനടക്കുന്നുവെന്ന് അറിഞ്ഞിട്ടും മോദി ഈ ബില്ലുമായി വന്നിട്ടുണ്ടെങ്കിൽ, അത് വോട്ടിനിടാൻ തയാറായിട്ടുണ്ടെങ്കിൽ, രാഹുലേ, ഇനിയും ഈ മോദിയെ മനസ്സിലായിട്ടില്ല.”
പ്രിയങ്കയാണ് ചിരിച്ചും കുണുങ്ങിയും ‘ചാണക്യൻ അമ്പരക്കുന്ന രാഷ്‌ട്രീയതന്ത്രമെന്ന്’ എൻഡിഎ സർക്കാരിനെക്കുറിച്ച് പറഞ്ഞത്. ഇന്ദിരാ ഗാന്ധിയുടെ മൂക്കുണ്ടെന്നേ ഉള്ളു, രാഷ്‌ട്രീയ ഘ്രാണശക്തി ഇല്ലെന്ന് പിന്നെയും തെളിയിച്ചു. ചേട്ടൻ പണ്ട് മോദിയെ കെട്ടിപ്പിടിച്ച് കണ്ണിറുക്കിയപോലൊരു ‘ആക് ഷൻ’ മാത്രമായി പ്രിയങ്കയുടെ ‘ചിരി’യും; ”ഒത്തില്ല.” ചാണക്യൻ പോയിട്ട്, ബീർബലോ നസ്‌റുദ്ദീൻ ഹോജായോ പോലുമല്ല, കോൺഗ്രസിന്റെ ഉപദേശകൻ കെ.സി. വേണുഗോപാലെന്നും തെളിഞ്ഞു.
വാജ്‌പേയി സർക്കാർ 1998,1999,2002,2003 എന്നിങ്ങനെ നാലു വർഷങ്ങളിൽ വനിതാ ബിൽ അവതരിപ്പിച്ചു. 1996 മുതൽ മൂന്നുവട്ടം പ്രധാനമന്ത്രിയായിരിക്കെയായിരുന്നു ഇത്. 1994ൽ ബിജെപിയാണ പാർലമെന്റിലും മറ്റ് നിയമനിർമ്മാണ് സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റിൽ സംവരണം ഏർപ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയ ആദ്യ പാർട്ടി. രാജീവ് ഗാന്ധിയുടെ നിയമം പഞ്ചായത്ത് തലത്തിലുള്ള സംവരണമായിരുന്നു. പ്രിയങ്കാ ഗാന്ധി പറഞ്ഞ 1928 ലെ, മുതുമുത്തച്ഛൻ മോത്തിലാലിന്റെ അന്നത്തെ കോൺഗ്രസ് പാർട്ടിയിലെ ആവശ്യമൊക്കെ ചില വിശാല സങ്കൽപ്പം മാത്രമായിരുന്നു. വാജ്‌പേയി സർക്കാർ കഷ്ടിച്ച് ഭൂരിപക്ഷത്തിൽ ഭരിച്ച മുന്നണി സർക്കാർ ആയിരുന്നിട്ടും ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ബിൽ നാലുവട്ടം അവതരിപ്പിച്ചത് തോൽക്കില്ലെന്ന് അറിഞ്ഞായിരുന്നില്ലല്ലോ. അന്ന് തോറ്റതാണ് 2014 വിജയത്തിനും തുടർ വിജയങ്ങൾക്കും കാരണം. അതായത്, വനിതാ സംവരണ ബിൽ പാസാക്കേണ്ടത് ബിജെപിയുടെയോ എൻഡിഎയുടെയോ മാത്രം ആവശ്യമല്ല.
അതെ ഇതിൽ രാഷ്‌ട്രീയവുമുണ്ട്
വനിതാ സംവരണ ബിൽ പാസാക്കുന്നത് തടയുന്നതിൽ രാഷ്‌ട്രീയം ഉള്ളതുപോലെ അവതരിപ്പിക്കുന്നതിലും രാഷ്‌ട്രീയമുണ്ട്. എച്ച്.ഡി. ദേവെഗൗഡയുടെ സർക്കാരാണ് (1996) ചരിത്രത്തിലെ ഏറ്റവും ദുർബലമായിരുന്ന കേന്ദ്ര സർക്കാർ. വി.പി. സിങ് സർക്കാർ അതിനേക്കാൾ ശക്തമായിരുന്നു. എന്നിട്ടും ഗൗഡ സർക്കാർ ഈ വനിതാ സംവരണ ബിൽ കൊണ്ടുവന്നത് സിപിഎമ്മിന്റെ നിർബന്ധ രാഷ്‌ട്രീയമായിരുന്നു. ബിജെപി ഈ ആവശ്യം 1994 ൽ ഉയർത്തുകയും സുഷമാ സ്വരാജ് എന്ന ബിജെപിയുടെ സേനാ നായിക ഈ വിഷയം രാജ്യത്തെമ്പാടും കൊടുങ്കാറ്റുപോലെ പരത്തുകയും ചെയ്തതാണ് കാരണം. അന്ന് നിയമം പാസാക്കാനാകുമെന്ന് ഗൗഡ സ്വപ്‌നം പോലും കണ്ടിരുന്നില്ലല്ലോ; സിപിഎമ്മും.
മുപ്പതുവർഷം പിന്നിട്ട ബിൽ ഈ വർഷം അവതരിപ്പിക്കാൻ തീരുമാനിച്ചത്, അതിന് പ്രത്യേക സമ്മേളനം വിളിച്ചത് ഒന്നും മോദി ഒറ്റയ്‌ക്ക് തീരുമാനിച്ചതല്ല. സർവകക്ഷിയോഗം വിളിച്ച് സകല പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞ് ചെയ്തതാണ്. അപ്പോൾ എന്താണ് ഈ നിയമം ഇപ്പോൾ വേണ്ട എന്നു പറയാഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ ഉപദേശിക്ക്് എന്താണ് ‘അപകടം’ തോന്നാറഞ്ഞത്? പാർലമെന്റ് നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന് എന്തുകൊണ്ടാണ് പറയാതിരുന്നത്. 21 ദിവസം മുമ്പ് സാധാരണ നോട്ടീസ് കൊടുക്കണം സഭാ സമ്മേളനത്തിന്. പക്ഷേ ‘അടിയന്തര’ സമ്മേളനത്തിന് വേണ്ട. ഇത് അടിയന്തര സമ്മേളനമാണെന്ന് സമ്മതിച്ചാൽപ്പിന്നെ നടപടി ക്രമങ്ങളിൽ പിടിവാശി വേണ്ടല്ലോ. ആ യുക്തിയൊന്നും ഇൻഡിമുന്നണിക്കില്ല.
തോൽപ്പിച്ചത് വനിതകളുടെ സഭാ പ്രവേശമാണ്. കനിമൊഴിയെപ്പോലുള്ള സ്ത്രീപുരുഷ തുല്യതയ്‌ക്ക് വാദിക്കുന്നവർക്ക് ഇപ്പോൾ സാങ്കേതികതയുടെ ശരിയായ ന്യായം പോലും പറയാനില്ല. പക്ഷേ, ‘തോറ്റ ബിജെപിക്കും എൻഡിഎയ്‌ക്കും’ ബംഗാളിൽ പറയാനാവും; എങ്ങനെയുള്ള ബംഗാളിൽ? ദുർഗ്ഗയെ രാഷ്‌ട്രീയവും മതവും മാറ്റിവെച്ച് ആരാധിക്കുകയും ആദരിക്കുകയും ചെയ്യുന്ന ബംഗാളിൽ. സ്ത്രീകളെയെല്ലാം മാ ദുർഗ്ഗയായി കാണുന്ന ബംഗാളിൽ, വനിതാ മുഖ്യമന്ത്രി നയിക്കുന്ന ബംഗാളിൽ അവർ പറയും വനിതകൾ സഭയിൽ എത്താൻ തടസ്സമുണ്ടാക്കിയത് ആരാണെന്ന്. എങ്ങനെയുള്ള തമിഴ്‌നാട്ടിൽ; തായ് ആയി, അമ്മയായി സ്ത്രീയെ കാണുന്നവരുടെ തമിഴ്‌നാട്ടിൽ വിളിച്ചു പറയും, വനിതാ ബിൽ നിയമമാക്കാൻ തടസ്സം നിന്നത് ആരാണെന്ന്. മമതാ ബാനർജി വിശദീകരിക്കാൻ വിഷമിക്കും. കനിമൊഴിക്ക് വാക്കുമുട്ടും. ജയലളിതയെപ്പോലെ വനിതകളുടെ ഭരണകാലം കണ്ട തമിഴ്‌നാട് ചോദിക്കും, എന്തിന് തടഞ്ഞുവെന്ന്. വിശദകരിക്കാൻ വിയർക്കും.
അതായത് വനിതാ ബിൽ പാസായിരുന്നെങ്കിൽ അത് സുചരിത്രമായേനെ. ബില്ലിനെ പരാജയപ്പെടുത്തിയപ്പോളും ചരിത്രമായി, ആരാണ് യഥാർത്ഥത്തിൽ വനിതകൾക്ക് എതിരെന്ന് ബോധ്യമായി.
ബിജെപിക്കും എൻഡിഎയ്‌ക്കും ഈ ബിൽ അവതരണം എന്തുസംഭവിച്ചാലും നേട്ടം എന്ന നിലയിലായിരുന്നു. അതായത് മോദിക്കോ അമിത് ഷായ്‌ക്കോ എൻഡിഎയ്‌ക്കോ കണക്കുകൂട്ടൽ തെറ്റി എന്ന് കരുതുന്നവർക്കാണ് തെറ്റിയത്. ഇതുകൂടി ശ്രദ്ധിക്കണം; എൻഡിഎയ്‌ക്ക് 294 സീറ്റാണ് ലോക്‌സഭയിൽ. പക്ഷേ അവർക്ക് 298 വോട്ട് കിട്ടി. ഇൻഡി സഖ്യത്തിന് 234 സീറ്റ് കിട്ടേണ്ടതായിരുന്നു, പക്ഷേ, കിട്ടിയത് 230 സീറ്റാണ്. അതുപക്ഷേ ചർച്ചയാകുന്നുമില്ല.
ബിജെപിയെ സംബന്ധിച്ച് വനിതാ സംവരണം ആദ്യം ആവശ്യപ്പെട്ടത് അവരാണെന്നതു മാത്രമല്ല, ആദ്യം വനിതാ സംവരണം പാർട്ടിക്കുള്ളിലെ പദവികളിലും പാർട്ടിയുടെ സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും അവരാണെന്ന പ്രത്യേകതയുണ്ട്. അതും കണക്കിലെടുക്കണം.
ബിൽ നിയമമാക്കാനാവാതെ വന്നശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത് ഇങ്ങനെയായിരുന്നു:
”ഇന്ന്, വളരെ വിചിത്രമായ ഒരു രംഗമാണ് ലോക്സഭയിൽ നടന്നത്. കോൺഗ്രസ്, ടിഎംസി, ഡിഎംകെ, സമാജ്വാദി പാർട്ടി എന്നിവ നാരീശക്തി വന്ദൻ അധീനിയത്തിന്റെ അനിവാര്യമായ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ അനുവദിച്ചില്ല. സ്ത്രീകൾക്ക് 33% സംവരണം നൽകുന്ന ബിൽ നിരസിച്ചു, അത് ആഘോഷിക്കുകയും, ഇപ്പോൾ അതിനപ്പുറമുള്ള വിജയമുയർത്തുകയും ചെയ്യുന്നു. രാജ്യത്തിന് 33 ശതമാനം സംവരണം ലഭിക്കില്ല തെരഞ്ഞെടുപ്പുകൾ, എന്നാൽ എല്ലാ തലത്തിലും, എല്ലാ തെരഞ്ഞെടുപ്പിലും, എല്ലാ സ്ഥലത്തും.”
















