കോഴിക്കോട്: പള്ളി കോംപൗണ്ടിൽ ആറ് മാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി 25 വയസുള്ള ഫ്രാങ്കോയെന്ന യുവതിയെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. പള്ളി വരാന്തയിൽ വച്ച് മാസം തികയാതെ പ്രസവിച്ച ശേഷം കുഞ്ഞ് മരിച്ചെന്ന് മനസിലായപ്പോൾ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. തീർത്ഥാടക സംഘത്തിനൊപ്പമാണ് യുവതി പള്ളിയിലെത്തിയത്.വിശ്വാസ യോഗ്യമല്ലാത്ത യുവതിയുടെ മൊഴിയിൽ അന്വേഷണത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആറ് മാസം വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ ഭ്രൂണമാണ് അവിടെ കണ്ടെത്തിയത്. എന്നാൽ പെട്ടെന്ന് പ്രസവവേദന വന്നെന്നും പേടിച്ചിട്ടാണ് കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് യുവതിയുടെ മൊഴി.ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീർത്ഥാടക സംഘത്തിൻറെ ബസിലാണ് യുവതി എത്തിയത്. പള്ളിയുടെ സമീപം ബസ് നിർത്തുകയും കോമ്പൗണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച ശേഷം കടന്നുകളയുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി പോലീസിന്റെ വലയിലാകുന്നത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ യുവതി നൽകിയിരിക്കുന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കൂടുതൽ വ്യക്തത വരുത്തുന്നതിനായി യുവതിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
















