കൊല്ലം: ഇന്നത്തെ ഇന്ത്യയിൽ ശാന്തിയോടും സമാധാനത്തോടും ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളമാണെന്നും അതിന് ഏറ്റവുമധികം നമ്മൾ കടപ്പെട്ടിരിക്കുന്നത് ശ്രീനാരായണഗുരുവിനോടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരികവകുപ്പ് എല്ലാ ജില്ലകളിലും നവോത്ഥാന നായകന്മാരുടെ പേരിൽ ആരംഭിക്കുന്ന സാംസ്കാരികസമുച്ചയങ്ങളിൽ നവോത്ഥാന നായകരുടെ ശില്പം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഗുരുവിന്റെ ശില്പം ഒരുക്കിയത്.
ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയത്തിൽ സ്ഥാപിച്ച ശ്രീനാരായണഗുരുവിന്റെ വെങ്കലശില്പം അനാവരണം ചെയ്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ പലഭാഗങ്ങളിലും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംഘർഷങ്ങളും വർഗീയസംഘർഷങ്ങളും കൊലപാതകങ്ങളും അക്രമങ്ങളുമെല്ലാം അരങ്ങേറുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആക്രമിക്കപ്പെടുന്നു.
എന്നാൽ കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്തായി നിലനിൽക്കുന്നു.ഇതിന് ദൃഢമായ അടിത്തറ ഇട്ടതും ഈ രീതിയിലേക്ക് കേരളത്തെ രൂപപ്പെടുത്താൻ ആഹ്വാനം ചെയ്തതും ശ്രീനാരായണഗുരുവാണ്. നവോത്ഥാന പ്രസ്ഥാനവും ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങളുമെല്ലാം ഗുരുവിന്റെ ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണെന്നും പിണറായി അവകാശപ്പെട്ടു.
















