കോട്ടയം: ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ (സിഡബ്ല്യുസി) വിചിത്ര നിയമന രീതിയുമായി വനിത ശിശുവികസന വകുപ്പ്. വെയിറ്റ് ലിസ്റ്റിൽ പോലും ഇടംനേടാത്ത പാർട്ടിക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും തിരുകിക്കയറ്റിയതായി കണ്ടെത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡ്, സിഡബ്ല്യുസി എന്നിവയിലേക്ക് ഒരേ അഭിമുഖം നടത്തിയാണു സിഡബ്ല്യുസി ചെയർപഴ്സൻ, കമ്മിറ്റിയംഗങ്ങൾ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തത്.
സിഡബ്ല്യുസി അംഗങ്ങളുടെ നിയമനപ്പട്ടികയിൽ വെയ്റ്റ് ലിസ്റ്റിൽപോലും ഇടംനേടാത്തവരാണു പല ജില്ലകളിലും സംശയകരമായ മാർക്ക് നേടി സിഡബ്ല്യുസി ചെയർപഴ്സൻ സ്ഥാനത്തെത്തിയിരിക്കുന്നത്. ഉത്തരവു നൽകാതെ ടെലിഫോൺ കോളിലൂടെയായിരുന്നു നിയമനമെന്നും ആരോപണമുയർന്നിട്ടുണ്ട്.ശിശുക്ഷേമ മേഖലയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയമാണു തിരഞ്ഞെടുക്കപ്പെടാൻ വേണ്ട അടിസ്ഥാനയോഗ്യത. ചൈൽഡ്‌ലൈൻ, ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് തുടങ്ങിയവയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ളവരെ തഴഞ്ഞ്, രാഷ്‌ട്രീയസ്വാധീനമുള്ളവരെ പട്ടികയിൽ തിരുകിക്കയറ്റിയെന്നാണ് ആരോപണം.
വിവരാവകാശരേഖകൾ അനുസരിച്ച് കൊല്ലം ജില്ലയിൽ കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ 300ൽ 96 മാർക്ക് നേടി നാലാം സ്ഥാനത്തെത്തിയ ആളാണ് അതേ അഭിമുഖത്തിൽ തയാറാക്കിയ ചെയർപഴ്സൻ പട്ടികയിൽ 350ൽ 144 മാർക്കുമായി ഒന്നാമത്. പത്തനംതിട്ട സിഡബ്ല്യുസി അംഗങ്ങളുടെ പട്ടികയിൽ 78 മാർക്കുമായി ഒൻപതാമതായിരുന്ന ആളെയാണ് ചെയർപഴ്സൻ ആയി നിയമിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ ചെയർപഴ്സൻ ആയ വ്യക്തി, കമ്മിറ്റി അംഗങ്ങളുടെ പട്ടികയിൽ 300ൽ 77 മാർക്കുമായി എട്ടാം സ്ഥാനത്തായിരുന്നു. സിഡബ്ല്യുസി അംഗങ്ങളുടെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെയും പട്ടികയിൽ ഏഴും എട്ടും സ്ഥാനത്തു വന്ന ആളാണ് തിരുവനന്തപുരത്ത് ചെയർപഴ്സൻ പട്ടികയിൽ ഒന്നാമത്. പല ജില്ലകളിലും ചെയർപഴ്സൻ സ്ഥാനത്ത് എത്തിയവർക്ക് 40 ശതമാനം മാർക്ക് പോലും നേടാനായിട്ടില്ല.
















