ന്യൂദൽഹി: കോൺഗ്രസ് നേതാവ് രാഹുൽ സ്വയം ഒരു നുണകളുടെ കടയാണെന്ന് തെളിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബിജെപി. വന്ദേമാതരത്തെയും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെയും കുറിച്ചുള്ള ചർച്ചയ്‌ക്കിടെ രാഹുൽ ഗാന്ധിയും സഹ എംപിമാരും കോൺഗ്രസിനെതിരെയുള്ള വെളിപ്പെടുത്തലുകൾ ഒഴിവാക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റിൽ രണ്ട് വിഷയങ്ങളെക്കുറിച്ചുമുള്ള ചർച്ചകളിൽ രാഹുൽ തന്റെ പാർട്ടി അംഗങ്ങളുടെ പ്രകടനത്തെ പ്രശംസിക്കുകയും ഭരണകക്ഷി പരിഭ്രാന്തരാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ അവകാശവാദത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. വന്ദേമാതരം, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ കോൺഗ്രസ് പാർട്ടിയെ തെളിവുകൾ സഹിതം തുറന്നുകാട്ടിയപ്പോൾ രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും തിരിഞ്ഞുനോക്കുകയായിരുന്നുവെന്ന് ബിജെപി വക്താവ് പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്ന് തുരത്താനുള്ള മോദി സർക്കാരിന്റെ ദൃഢനിശ്ചയം അമിത് ഷാ ആവർത്തിച്ചപ്പോൾ മുഴുവൻ പ്രതിപക്ഷവും ലോക്‌സഭയിൽ നിന്ന് ഓടിപ്പോയതിന് രാജ്യം സാക്ഷ്യം വഹിച്ചതായും ബിജെപി വക്താവ് ശുക്ല പറഞ്ഞു. നേരത്തെ യുപിഎ സർക്കാർ അമിത് ഷായെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും കള്ളക്കേസുകളിൽ കുടുക്കാൻ രാവും പകലും പരിശ്രമിച്ചപ്പോഴും അമിത് ഷാ തളർന്നിരുന്നില്ല എന്നും ശുക്ല പറഞ്ഞു.
















