തിരുവനന്തപുരം: വിവാദങ്ങളുടെ കുത്തൊഴിക്കില്‍ പാര്‍ട്ടിക്കുതന്നെ ബാധ്യതയായി മാറിയ ‘പ്രായംകുറഞ്ഞ മേയര്‍’ ആര്യാ രാജേന്ദ്രനെ സിപിഎമ്മും മടുത്തു. അഴിമതി ഭരണം മാത്രം നടത്തിയ ആര്യാ രാജേന്ദ്രനെ ഒഴിവാക്കി കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മേയറെ രംഗത്തിറക്കുന്നത് സിപിഎമ്മിന് ഏറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് സീറ്റ് നല്‍കാത്തതിന് കാരണം. ഇതോടെ സിപിഎമ്മും സമ്മതിക്കുന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം അഴിമതി നിറഞ്ഞതെന്ന്.
പാര്‍ട്ടിക്കും അതീതമായി ആര്യാ രാജേന്ദ്രന്റെ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൗണ്‍സിലില്‍ എന്നല്ല പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും പക്വതയില്ലാതെ പെരുമാറുന്നതും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദുര്‍ഭരണവും മൂലം പാര്‍ട്ടിക്കുതന്നെ ബാധ്യതയായി മാറിയ ആര്യാ രാജന്ദ്രന് സീറ്റ് നല്‍കരുതെന്ന് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാന നേതൃത്വവും ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ആര്യാ രാജേന്ദ്രനെ പങ്കെടുപ്പിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോഴിക്കോട് പോയി എന്ന മറുപടിയാണ് ലഭിച്ചത്.
മേയറുടെ വാര്‍ഡായ മുടവന്‍മുകള്‍ വനിതാ സംവരണത്തില്‍ നിന്നും മാറി ജനറല്‍ ആയി എന്നാണ് ജാള്യത മറയ്‌ക്കാന്‍ സിപിഎം പറയുന്നത്. എന്നാല്‍ മറ്റ് പല സിപിഎം സിറ്റിംഗ് കൗണ്‍സിലര്‍മാരും വാര്‍ഡുകള്‍ മാറി മത്സരിക്കുന്നുണ്ട്. എല്‍ഡിഎഫ് 93 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. 31 സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും നല്‍കി. ഇതില്‍ സിപിഐ 17, ജനതാദള്‍ എസ് 2, കേരളാ കോണ്‍ഗ്രസ് എം 3, ആര്‍ജെഡി3, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, എന്‍സിപി 1, കേരളാ കോണ്‍ഗ്രസ് ബി 1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് 1, ജെഎസ്എസ് 1 സീറ്റും നല്‍കി. എട്ടു സീറ്റുകളില്‍ ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കുന്നുകുഴിയില്‍ ബിജെപി ഓഫീസിലേക്ക് ബോംബേറ് നടത്തിയ കേസിലെ പ്രതി സിപിഎമ്മിലെ ഐ.പി. മബിനുവിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുമുണ്ട്. റോഡില്‍ സ്റ്റേജ് നിര്‍മിച്ച കേസിലെയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയായ വഞ്ചിയൂര്‍ ബാബുവിനെയും മത്സര രംഗത്തിറക്കിയിട്ടുണ്ട്.
















