തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.ജയകുമാറിനെ നിയോഗിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ക്ഷേത്രങ്ങളെ രാഷ്‌ട്രീയ വിമുക്തമാക്കണമെന്ന ഭക്തജനങ്ങളുടെ നീണ്ട നാളായുള്ള ആവശ്യത്തിനുലഭിച്ച അംഗീകാരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. പ്രസിഡന്റിന്റെ പുതിയ നിയമനം കൊണ്ടുമാത്രം ക്ഷേത്രങ്ങളിലെ പ്രശ്‌നം പരിഹരിക്കാനാകില്ല . സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും ശബരിമല, തുടങ്ങിയ ക്ഷേത്രങ്ങളെ വിമുക്തമാക്കുകയാണ് ശാശ്വത പരിഹാരം.
കോടികളുടെ വന്‍ അഴിമതിയും കൊള്ളയും തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അധികാരികളുടെ അനാസ്ഥമൂലം അന്യാധീനപ്പെട്ട ദേവസ്വം ഭൂമി വീണ്ടെടുക്കണം. ഭരണകക്ഷികളുടെ ഉപഗ്രഹമായി മാറിയ ദേവസ്വം ബോര്‍ഡിനെ സ്വതന്ത്ര പരമാധികാര ഹിന്ദു ധര്‍മ്മ സ്ഥാപനമാക്കി മാറ്റണം.
ഭരണകക്ഷിയുടെ രാഷ്‌ട്രീയ താല്‍പര്യത്തിനുംരാഷ്‌ട്രീയ മുതലെടുപ്പിനും വേണ്ടിയുള്ള വേദികളായി ക്ഷേത്രങ്ങളെയും ക്ഷേത്ര ഭരണത്തെയും ദുരുപയോഗം ചെയ്തതിന്റെ തിക്ത ഫലങ്ങളാണ് ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങള്‍ അനുഭവിച്ചു വരുന്നത്.
ക്ഷേത്രത്തിലോ ഈശ്വരനിലോ വിശ്വാസമില്ലാത്തവരെ ദേവസ്വം ബോര്‍ഡില്‍ കുത്തിക്കയറ്റി രാഷ്‌ട്രീയ നേട്ടത്തിനും പ്രചരണത്തിനുമുള്ള സങ്കേതങ്ങളാക്കി ക്ഷേത്രങ്ങളെ മാറ്റി. തന്മൂലം ക്ഷേത്രസ്വത്ത് ദേവന്റേതാണെന്ന സാമാന്യതത്വം മറന്നു. അതിനെ വെറും ഭൗതിക വസ്തുവായി കണ്ട് വാണിജ്യ താല്‍പര്യത്തോടും ലാഭക്കൊതിയോടും കൂടി കൈകാര്യം ചെയ്തു. ഭഗവാന്റെ മുന്നില്‍ തൊഴാനോ വിശ്വാസപൂര്‍വം പൂജാവസ്തുക്കള്‍ കൈപ്പറ്റുവാനോ പോലുമുള്ള സാമാന്യമര്യാദ ഈ ദേവസ്വം അധികാരികള്‍ കാണിക്കുന്നില്ല. ശബരിമല ഭഗവത് വിഗ്രഹത്തിലും ദ്വാരപാലകനിലും അവര്‍ കണ്ടത് സ്വര്‍ണമാണ്. അതിന്റെ തൂക്കവും, വിലയും മാത്രം കണ്ടു. എന്നാല്‍ ഭക്തജനങ്ങള്‍ സ്വര്‍ണത്തില്‍ കണ്ടത് ഭഗവാനെയാണ്. അതുകൊണ്ട് സ്വര്‍ണക്കൊള്ള ഭക്തമനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. നിലവിലുള്ള ദേവസ്വം നിയമമാണ് ഈ ദു:സ്ഥിതിക്ക് കാരണം.
ഭക്തജനങ്ങളുടെയും ക്ഷേത്രങ്ങളുടെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയും ഭരണം ഭക്തജന പ്രാതിനിധ്യമുള്ള ബോര്‍ഡിന് നല്‍കുകയും വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നു.
















