തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ബിജെപിയുടെ ഓഫിസ് സർക്കുലർ സത്യ വിരുദ്ധമാണെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ ദേശീയ തലം മുതൽ സംസ്ഥാന, ജില്ല, നിയോജക മണ്ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബിജെപി. തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിന്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മൂന്ന് എംഎൽഎമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചത്. നിരവധി നിയോജക മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്ചവയ്‌ക്കാനും ബിജെപിക്ക് സാധിച്ചു.
ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരേയും അനുമോദിച്ചതുമാണ്. ബിജെപിയുടെ ഈ വളർച്ചയിലും നേതൃമികവിലും അസൂയാലുക്കളായ ദേശവിരുദ്ധ ശക്തികൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾക്കെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണം. ഒരു ജനാധിപത്യ പർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടികളും സാധാരണമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന നിലയിൽ ഇത് പൊതുസമൂഹത്തേയോ മാധ്യമങ്ങളേയോ ബാധിക്കുന്നതല്ല.
ഇത്തരം വിഷയങ്ങൾ കൃത്യതയോടെ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വവും അണികളുമാണ് ഞങ്ങൾക്കുള്ളത്, പത്രക്കുറിപ്പ് പറയുന്നു. ഇത്തരം വ്യാജവാർത്തകൾ ചമയ്‌ക്കുന്നവരേയും പ്രചരിപ്പിക്കുന്നവരേയും നിയമ പരമായി നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനമെന്നും സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
















