യുകെയിലും യൂറോപ്പിലുടനീളമുള്ള ബീച്ചുകളിൽ ഉല്ലാസത്തിന് പകരം ഇന്ന് ഭയത്തിന്റെ അന്തരീക്ഷമാണ്. വെള്ളത്തിൽ കാണപ്പെടുന്ന മാരകമായ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം പടരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽക്കാലം ചൂട് കൂടിയതോടെ ഈ ബാക്ടീരിയയുടെ ഭീഷണി ഗണ്യമായി വർദ്ധിച്ചു. വിബ്രിയോ എന്നറിയപ്പെടുന്ന ഈ ബാക്ടീരിയ സാധാരണയായി ചൂടുള്ള ഉപ്പുവെള്ളത്തിലാണ് കാണപ്പെടുന്നത്.
വേനൽക്കാലത്ത് താപനില ഉയരുന്നതിനനുസരിച്ച് അവയുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു. നിങ്ങൾ സമുദ്രത്തിൽ നീന്തുമ്പോൾ ചെറിയ പോറലോ മുറിവോ സംഭവിച്ചാൽ, ഈ ബാക്ടീരിയകൾ അകത്ത് പ്രവേശിച്ച് അപകടകരമായ അണുബാധയ്‌ക്ക് കാരണമാകും. ചിലർക്ക്, ഈ അണുബാധകൾ വളരെ ഗുരുതരമായതിനാൽ മരണത്തിലേക്ക് പോലും നയിച്ചേക്കാം.
ഉയർന്ന ലവണാംശം കാരണം ഈ ബാക്ടീരിയ സാധാരണയായി മെഡിറ്ററേനിയൻ കടലിലും അറ്റ്ലാന്റിക് സമുദ്രത്തിലും വളരുകയില്ല. എന്നാൽ, കനത്ത മഴയ്‌ക്ക് ശേഷം നദികളിൽ നിന്നുള്ള ശുദ്ധജലം കടലിലേക്ക് ഒഴുകുമ്പോൾ, അപകടസാധ്യത വർദ്ധിക്കുന്നു. ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ മുറിവ് വീർക്കുകയും, വേദനാജനകവും, ചുവപ്പുനിറമുള്ളതുമായി മാറുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ, അത് രക്തപ്രവാഹത്തിലേക്ക് വ്യാപിക്കുകയും സെപ്‌സിസിലേക്ക് നയിക്കുകയും ചെയ്യും, ഇത് ജീവന് ഭീഷണിയായ ഒരു അവസ്ഥയാണ്.
തുറന്ന മുറിവിലൂടെ ചർമ്മത്തെയും പേശികളെയും ആക്രമിക്കുമ്പോഴാണ് ഇതിന്റെ ഏറ്റവും അപകടകരമായ രൂപം കാണപ്പെടുന്നത്. അതിനാൽ ഇതിനെ സാധാരണയായി മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്ന് വിളിക്കുന്നു. ഇത് വേഗത്തിൽ അഴുകുകയും ചർമ്മത്തിന് താഴെയുള്ള കോശങ്ങളെ കൊല്ലുകയും ചെയ്യുന്നു. അണുബാധയുള്ള സ്ഥലത്ത് ഇത് അസഹനീയമായ വേദന ഉണ്ടാക്കുന്നു.
രക്തത്തിൽ അണുബാധയുണ്ടായാൽ, അഞ്ച് രോഗികളിൽ ഒരാൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരിക്കും. ചിലപ്പോൾ, അണുബാധ ശരീരത്തിലുടനീളം പടരാതിരിക്കാൻ രോഗിയുടെ കൈയോ കാലോ മുറിച്ചുമാറ്റുകയല്ലാതെ ഡോക്ടർമാർക്ക് മറ്റ് മാർഗമില്ലതെയാകും.ഇന്ത്യയുടെ തീരപ്രദേശങ്ങളിലും കടൽത്തീരങ്ങളിലും വിബ്രിയോ ബാക്ടീരിയകൾ കാണപ്പെടുന്നു.
ഇന്ത്യയുടെ നീണ്ട തീരപ്രദേശവും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഈ ബാക്ടീരിയ വളരാൻ ഏറ്റവും അനുയോജ്യം. വിബ്രിയോ ബാക്ടീരിയകൾക്ക് വളരാൻ ചൂടുള്ള താപനില ആവശ്യമാണ്. ഗോവ, മഹാരാഷ്‌ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ, വർഷത്തിൽ ഭൂരിഭാഗവും ജലത്തിന്റെ താപനില ചൂടായി തുടരുന്നതിനാൽ, ഈ ബാക്ടീരിയയുടെ പ്രജനന കേന്ദ്രമാണിത്. എങ്കിലും, ഇന്ത്യയിൽ നിലവിൽ ഈ ബാക്ടീരിയയെക്കുറിച്ച് ഒരു മുന്നറിയിപ്പും ഇല്ല.
















