ഗുവാഹത്തി : അടുത്ത സെൻസസിൽ മിയ-മുസ്ലീങ്ങൾ അസമിലെ ഏറ്റവും വലിയ സമൂഹമായിരിക്കുമെന്ന സൂചന നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . മിയ-മുസ്ലീങ്ങളുടെ ആക്രമണത്തിൽ നിന്ന് ഹിന്ദുക്കളെയും, തദ്ദേശീയരെയും സംരക്ഷിക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ദൗത്യമെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.
“എന്റെ വാക്കുകൾ ശ്രദ്ധിക്കുക, അടുത്ത സെൻസസ് ആകുമ്പോഴേക്കും സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 38 ശതമാനവും മിയ-മുസ്ലീങ്ങൾ ആയിരിക്കും. മുൻ സെൻസസ് ഡാറ്റയിൽ നിന്നും അവരുടെ ജനസംഖ്യാ വളർച്ചാ നിരക്കിൽ നിന്നും ആർക്കും ഇത് പ്രൊജക്ഷൻ ചെയ്യാൻ കഴിയും. ഇത് അസമിന്റെ കഠിനമായ യാഥാർത്ഥ്യമാണ് . അതിനാൽ മിയ-മുസ്ലീങ്ങളുടെ ആക്രമണത്തിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ബില്ലുകൾ അവതരിപ്പിക്കും. വരാനിരിക്കുന്ന ബില്ലുകളെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ താൽപ്പര്യമില്ല, പക്ഷേ അസമിലെ തദ്ദേശീയ ജനതയുടെ സുരക്ഷയ്‌ക്ക് ഇത് വളരെ പ്രധാനമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
“കഴിഞ്ഞ 5 വർഷമായി നമ്മൾ ചെയ്തതുപോലെ കഴിഞ്ഞ 30 വർഷമായി നമ്മൾ ഇതിൽ പ്രവർത്തിച്ചിരുന്നെങ്കിൽ, ഈ പ്രതിസന്ധി നേരിടേണ്ടി വരില്ലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പോരാട്ടം ആരംഭിച്ചു, നമ്മൾ അത് ആഗ്രഹിച്ച ഫലത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്”, ഹിമന്ത ശർമ്മ കൂട്ടിച്ചേർത്തു. ബിജെപി സർക്കാരിന്റെ മുൻഒരുക്കങ്ങൾ കാരണം ഇപ്പോൾ സ്ഥിതി വളരെ മെച്ചപ്പെട്ടു, പക്ഷേ വരും 10 വർഷങ്ങളിലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
“മിയ-മുസ്ലീങ്ങളെ സമ്മർദ്ദത്തിലാക്കാൻ കഴിയുമെങ്കിൽ ഒരു ഘട്ടത്തിൽ സ്ഥിതി നിയന്ത്രണത്തിലാകും, അല്ലാത്തപക്ഷം അത് നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കും . തദ്ദേശവാസികളുടെ “ജാതി, മതി, ഭേതി” (സമൂഹം, ഭൂമി, സ്വത്വം) സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരേസമയം നിരവധി ശ്രമങ്ങൾ നടത്തിവരികയാണ് . . കുടിയൊഴിപ്പിക്കൽ നടപടികൾ അതിലൊന്നാണ്. ഗോൽപാറയിലും ബെഹാലിയിലും സർക്കാർ ഭൂമിയിലും വനഭൂമിയിലും അനധികൃതമായി താമസിക്കുന്ന മിയ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടിടത്തും ഈ ഭൂമികളിൽ സ്കൂളുകൾ ആരംഭിക്കും.‘ എന്നും അദ്ദേഹം പറഞ്ഞു.
2011 ലെ സെൻസസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യ 34.22 ശതമാനമോ ഏകദേശം 1 കോടി 6 ലക്ഷമോ ആണെന്ന് പറയണം. ഓരോ സെൻസസിലും മുസ്ലീം ജനസംഖ്യ 4 ശതമാനത്തിലധികം വർദ്ധിക്കുന്നു, അതായത് വരാനിരിക്കുന്ന സെൻസസിൽ അസമിലെ മുസ്ലീം ജനസംഖ്യ 38 ശതമാനത്തിലധികമായിരിക്കും. 1971 ൽ സംസ്ഥാനത്തെ മുസ്ലീം ജനസംഖ്യ 24.56 ശതമാനമായിരുന്നു, ഇത് 1991 ൽ 28.48 ശതമാനമായി വർദ്ധിച്ചു. ഈ പ്രവണത തുടരുന്നതിനാൽ, വരാനിരിക്കുന്ന സെൻസസിൽ ഹിന്ദു ജനസംഖ്യ 60 ശതമാനത്തിൽ താഴെയാകുമെന്നാണ് സൂചന.
















