7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെ ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചിരിക്കുകയാണ്. ഇസ്രയേലും ഹമാസും തമ്മിൽ വർഷങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് വേണ്ടിയുള്ള അനുയായികളുടെ മുറവിളി ശക്തമായിട്ടുണ്ട്.
ഇതിനിടെ, ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്‌മയും ഡോണള്‍ഡ് ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു . നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് ‘ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം’ എന്ന ബന്ദികളുടെ കൂട്ടായ്‌മ ഈ ആവശ്യം ഉന്നയിക്കുന്നത്.
അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ പരസ്യമായി ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും അത്ഭുതങ്ങൾക്ക് വകയുണ്ടെന്നാണ് ട്രംപ് അനുകൂലികളുടെ പക്ഷം. എന്തായാലും മണിക്കൂറുകൾ പിന്നിടുമ്പോൾ ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിലെ സസ്പെൻസ് അവസാനിക്കും.
















