വാഷിംഗ്ടണ്‍: ശനിയാഴ്ചയാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മാഷ്ഹദ് നഗരത്തിലാണ് മൃതദേഹം കബറടക്കുക. 1.5 കോടി മുതൽ രണ്ടു കോടിപ്പേർ വരെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ടെഹ്റാനിലെ ഗ്രാൻ മൊസല്ലയിൽ പൊതുദർശനം തുടരുകയാണ്. തിങ്കളാഴ്ച ഖമനയിയുടെ മൃതദേഹം വിലാപയാത്രയായി ടെഹ്റാൻ നഗരവീഥികളിലൂടെ ഖൂമിലെത്തിക്കും. ബുധനാഴ്ച കർബല നഗരത്തിൽ പൊതുദർശനത്തിനുശേഷമാണ് വ്യാഴാഴ്ച മാഷ്ഹദിൽ കബറടക്കുക.
ഇറാനിലെ ജനങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും അതെല്ലാം കള്ളക്കണ്ണീരാകാനാണ് സാധ്യതയെന്നും വിലാപയാത്രയെ കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇപ്പോൾ വേണമെങ്കിൽ ഇറാനെ ആക്രമിക്കാമെങ്കിലും താൻ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാാനിലെ ജനങ്ങൾക്ക് ഖമേനിയോട് മറ്റൊരു രീതിയിലുള്ള വികാരമായിരിക്കും ഉണ്ടാകുക എന്നാണ് താൻ കരുതിയിരുന്നതെന്ന് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നു എന്നാണ് കരുതിയത്. വിലാപയാത്രയ്‌ക്കിടെ ജനങ്ങൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
വിലാപയാത്രയോടുള്ള ആദരസൂചകമായി ഇരുപക്ഷവും ചർച്ചകൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ഈ സമയം ഇരുപക്ഷവും ആക്രമണങ്ങൾ നടത്തില്ലെന്നും ട്രംപ് അറിയിച്ചു. നമ്മൾ ദയയുള്ളവരായതുകൊണ്ടാണ് ശവസംസ്കാര ചടങ്ങുകൾക്കായി അവർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്ന് ട്രംപ് പരിഹസിക്കുകയും ചെയ്തു.
‘എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നില്ല. ചെയ്താൽ പിന്നീട് ചർച്ചകൾ നടത്താൻ ആരും അവിടെ അവശേഷിക്കില്ല. അവർ ഒരു കരാറിലെത്താൻ വേണ്ടി കെഞ്ചുകയാണ്’. ട്രംപ് പറഞ്ഞു.
അതേസമയം, ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് തെരുവുകളിൽ തടിച്ചുകൂടിയത്. ശനിയാഴ്ച നടന്ന ചടങ്ങിൽ ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
















