മട്ടാഞ്ചേരി: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധി ഓണമേളകളെയും വിപണിയെയും ബാധിക്കുമെന്ന ആശങ്കയുയരുന്നു. മാര്‍ച്ച് 31 വരെ 4169 കോടി രൂപയുടെ കടബാധ്യതയാണ് സപ്ലൈകോയ്‌ക്കുള്ളത്. ബാങ്ക് വായ്‌പ തുക മുതല്‍ ചരക്ക് വാങ്ങിയവര്‍ക്ക് വരെ നല്‍കാനുള്ള ആകെ തുകയാണിത്. സാമ്പത്തിക പ്രതിസന്ധി മാവേലി സ്റ്റോറുകളടക്കമുള്ളവയെ ബാധിച്ചു തുടങ്ങി.
ഓണംമേള പ്രതിസന്ധിയിലായ സപ്ലൈകോയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 90 കോടി രൂപ സമാശ്വാസമായി. സംസ്ഥാനത്തെ 14 ജില്ലകളിലായി 25 ഓളം ഓണം ഫെയറുകളാണ് സപ്ലൈകോ നടത്തുക. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പച്ചക്കറി, പാലുത്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണിയിലെത്താറുണ്ട്. 400 – 600 കോടി രൂപയാണ് സപ്ലൈകോയുടെ ഓണ വിപണി തോത്. പൊതു വിപണിയില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനൊപ്പം അവശ്യസാധന ലഭ്യത ഉറപ്പാക്കുകയുമാണ് സപ്ലൈകോയുടെ ദൗത്യം. 280 ഓളം ഇനങ്ങളില്‍ 13 ഇനങ്ങള്‍ മാത്രമാണ് നിശ്ചിത തോതില്‍ സപ്ലൈകോ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഇതിനായി സര്‍ക്കാരില്‍ നിന്ന് 1000 കോടിയിലേറെ രൂപയാണ് കിട്ടാനുള്ളത്. എല്‍ഡിഎഫ് ഭരണത്തില്‍ കഴിഞ്ഞ പത്ത് കൊല്ലം സര്‍ക്കാരില്‍ നിന്ന് 1813 കോടി രൂപ മാത്രമാണ് സപ്ലെകോയ്‌ക്ക് ലഭിച്ചത്.
കൊറോണ മഹാമാരിയിലും റേഷന്‍ വിതരണം, സൗജന്യ കിറ്റ് വിതരണം തുടങ്ങി ഒട്ടേറെ സൗജന്യങ്ങള്‍ സപ്ലൈകോയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായാണ് ചൂണ്ടിക്കാട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഒരു ഘട്ടത്തില്‍ ചരക്ക് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ നല്‍കാത്ത സ്ഥിതിയുമുണ്ടായി. മെഡിക്കല്‍ സ്റ്റോറുകളെ വരെ പ്രതിസന്ധി ബാധിച്ചു. വിതരണക്കാര്‍ക്ക് നിലവിലുള്ള കുടിശിക മാത്രം 432 കോടിയാണ്.
നെല്ല് സംഭരണ ബാധ്യത 400 കോടിയോളം വരും. മുന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കണക്കുകള്‍ ഹാജരാക്കാത്തത് മൂലം കേന്ദ്രഫണ്ട് ലഭ്യത കുറഞ്ഞു.
പ്രതിസന്ധി ഒഴിവാക്കാന്‍ ഭക്ഷ്യവകുപ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ മില്ലുടമകള്‍, ചെറുകിട വ്യാപാരികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ കടബാധ്യത സപ്ലൈകോയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. മാവേലി സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വില്പനയിനങ്ങളും കുറവാണ്. സമസ്ത മേഖലയിലും പൊതു വിപണി വിലവര്‍ധനവില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഓണവിപണിക്ക് ആഴ്ചകള്‍ മാത്രമിരിക്കെ സപ്ലൈകോ പ്രതിസന്ധി ഭക്ഷ്യവകുപ്പിലും ആശങ്കയുയര്‍ത്തുകയാണ്.
അതേസമയം ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്‌ക്കു സര്‍ക്കാര്‍ 200 കോടിയും എഎവൈ വിഭാഗത്തിന് ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി അനുവദിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍ 20 കോടി ആദ്യം ലഭിച്ചിരുന്നെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ് അറിയിച്ചു.
















