കൊച്ചി : ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതിൽ അവർക്കു മുന്നിൽ തുറക്കുമെന്ന് ഇടത് സഹയാത്രികൻ അശോകൻ ചരുവിൽ. ഫേസ്ബുക്ക് പോസ്റ്റിലാണ് അശോകന്‍ ചരുവിലിന്റെ ഈ പരാമർശം.
ആഗോള അയ്യപ്പഭക്തസംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ചരുവില്‍ ശബരിമലയിലെ യുവതീപ്രവേശം ചര്‍ച്ചയാക്കിയിരിക്കുന്നത്.സനാതനം എന്നു കരുതപ്പെടുന്ന ആചാരങ്ങള്‍ക്കെതിരെ വലിയ ജനകീയ സമരങ്ങള്‍ നടന്ന ഒരു പ്രദേശമാണ് കേരളം. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ, വിവേചനങ്ങള്‍ക്കെതിരെ വൈക്കത്തും ഗുരുവായൂരും നടന്ന സമരങ്ങള്‍; ക്ഷേത്രപ്രവേശനവിളംബരം എന്നിവക്കെതിരെ ഉണ്ടായതുപോലെ സ്ഥായിയായ എതിര്‍പ്പുകള്‍ ശബരിമലയിലെ യുവതിപ്രവേശത്തിനു നേരെ ഉണ്ടായിട്ടില്ല.
ദളിതരുടെ ജീവിതം നരകമാക്കേണ്ടത് സവര്‍ണ്ണസനാതനികളുടെ ജന്മദൗത്യമാണ്. എന്നിട്ടുപോലും എല്ലാ വേലിക്കെട്ടുകളും തകര്‍ത്ത് അവര്‍ണ്ണര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. തന്ത്രിമാരുടേയും വാദ്ധ്യാന്മാരുടേയും എതിര്‍പ്പിനെ അവഗണിച്ച് രാജാവിന് വിളംബരവുമായി പിറകെ ചെല്ലേണ്ടി വന്നു. പക്ഷേ ശബരിമലയിലെ യുവതീപ്രവേശനത്തില്‍ വണ്ടിയെ കാളയ്‌ക്കു മുന്നിലാണ് കെട്ടിയത്. ആ ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിക്കണം എന്നൊരു ആവശ്യം അതുവരെ കേരളത്തില്‍ ഉയര്‍ന്നതായി അറിവില്ല. അതു സംബന്ധിച്ച് ഒരു ചര്‍ച്ചയോ സംവാദമോ പ്രക്ഷോഭമോ ഇവിടെ ഉണ്ടായില്ല. – എന്നുമാണ് അശോകൻ ചരുവിൽ പറയുന്നത് .
















