കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്. അജ്മലിന്റെ പേരിൽ വാടകയ്‌ക്കെടുത്ത ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്.
സംഭവം ഇന്നലെ പുലർച്ചെ 4.30ഓടെയാണ് നടന്നത്. സ്റ്റേഷന്റെ രണ്ടാം നമ്പർ പ്രവേശന കവാടത്തിലൂടെ യുവാവ് ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാവിനെ കണ്ടതോടെ ആർപിഎഫ് പിന്നാലെ ഓടിയെങ്കിലും, യുവാവിനെ പിടികൂടാൻ ആയില്ല.
തൈക്കുടത്ത് ബൈക്ക് വാടകയ്‌ക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്നാണ് ഇയാൾ ആഗ
സ്റ്റ് 30-ന് ബൈക്ക് വാടകയ്‌ക്ക് എടുത്തത്. ഏകദേശം നാല് ലക്ഷം രൂപ വില വരുന്ന ബൈക്കാണ് ഒരു മാസത്തേക്ക് തിരിച്ചറിയൽ കാർഡ് നൽകി വാടകയ്‌ക്ക് എടുത്തത്. ഈ തിരിച്ചറിയൽ കാർഡിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
പോലീസ് നൽകുന്ന സൂചനകൾ പ്രകാരം, ബൈക്ക് എടുത്ത യുവാവ് ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സംശയമുണ്ട്. ലഹരിയുടെ സ്വാധീനത്തിലാണോ ഇയാൾ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ചതെന്നും പോലീസ് പരിശോധിക്കുന്നു. സംഭവ സമയത്ത് ഇയാളുടെ കൈയിൽ ചുവന്ന ബാഗും ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ കാണാം.
















