മണിരത്‌നത്തിന്റെ തിരുടാ തിരുടാ എന്ന ചിത്രത്തിലുടെയാണ് അനു അഗര്‍വാള്‍ എന്ന നടി ദക്ഷിണേന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്.ദൂരദര്‍ശന്‍ സീരിയലായ ഇസി ബഹാനെയിലാണ് അനു ആദ്യമായി അഭിനയിച്ചത്. പിന്നാലെ ബ്ലോക്ക് ബസ്റ്റര്‍ ഹിന്ദി ചിത്രം ആഷിഖിലുടെ ബോളിവുഡിലും എത്തി. തുടര്‍ന്ന് നിരവധി സിനിമകളിലേക്ക് അവര്‍ ക്ഷണിക്കപ്പെട്ടു.
കസബ് തമാശ, രാം ശാസ്ത്ര എന്നിവയിലെല്ലാം അഭിനയിച്ചു. മണിരത്‌നം എന്ന മാസ്റ്റര്‍ ഫിലിം മേക്കറുടെ തിരുടാ തിരുടാ എന്ന ചിത്രത്തിലെ കഥാപാത്രം അവര്‍ക്ക് ലഭിച്ച വലിയ ഒരു അംഗീകാരം കൂടിയായിരുന്നു.
യോഗയില്‍ താൽപര്യം തോന്നിയ അവര്‍ ബീഹാര്‍ സ്‌കുള്‍ ഓഫ് യോഗയില്‍ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചു. തന്റെ സാധനങ്ങള്‍ പാക്ക് ചെയ്യാനായി മുംബൈയിലേക്ക് സഞ്ചരിച്ച അവര്‍ ഒരു വാഹനാപകടത്തില്‍ പെട്ട് 29 ദിവസം കോമയിലായി. അതോടെ മുന്‍കാല ജീവിതം പൂര്‍ണ്ണമായി അവര്‍ക്ക് ഓര്‍മ്മയില്ലാതായി.
കാര്‍ അപകടത്തില്‍ മുഖം വികൃതമായി ശരീരം തളര്‍ന്ന് ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന അനു ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ആ ഘട്ടത്തില്‍ ആരും കരുതിയില്ല. വിദഗ്ധരായ ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ഫലമുണ്ടായി. ഒരു ദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനു കണ്ണു തുറന്നു. ദിവസങ്ങള്‍ക്ക് ശേഷം ശരീരം അല്‍പ്പാല്‍പ്പമായി ചലിച്ചു തുടങ്ങി. ക്രമേണ എണീറ്റിരിക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും കഴിയുന്ന സ്ഥിതിയിലെത്തി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ഫലമായി പടിപടിയായി അനുവില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു പിഞ്ചു കുഞ്ഞിനെ പോലെ ഓരോരോ കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കാന്‍ തുടങ്ങി.
അവിവാഹിതയായി തുടര്‍ന്ന അനുവിനെ പിന്നീട് ആളുകള്‍ കാണുന്നത് ഒരു സന്ന്യാസിനിയുടെ രൂപത്തിലാണ്. അനു അഗര്‍വാള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനം സ്ഥാപിച്ച അനു ഇപ്പോള്‍ അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രചോദനം പകരാനായി പ്രവര്‍ത്തിക്കുന്നു
















