ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇന്ത്യ ഇതിനോടകം തന്നെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാറുകൾ റദ്ദാക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ കടുത്ത നിലപാടിനുശേഷം ഷിംല കരാർ അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയിരുന്നു, എന്നാൽ ഇതുവരെ അത് റദ്ദാക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി ഇന്ത്യയുടെ സമീപകാല നടപടികളും പ്രസ്താവനകളും ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും ന്യൂദൽഹിയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാറുകൾ റദ്ദാക്കാൻ പാകിസ്ഥാൻ ഔപചാരികമോ നിർണായകമോ ആയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എക്സ്പ്രസ് ട്രിബ്യൂൺ പത്രത്തോട് പറഞ്ഞു.
“നിലവിൽ, ഏതെങ്കിലും ഉഭയകക്ഷി കരാർ അവസാനിപ്പിക്കാൻ ഒരു ഔപചാരിക തീരുമാനവും എടുത്തിട്ടില്ല,” – ഷിംല കരാർ ഉൾപ്പെടെയുള്ള നിലവിലുള്ള ഉഭയകക്ഷി കരാറുകൾ പ്രാബല്യത്തിൽ തുടരുന്നുവെന്ന് സൂചിപ്പിക്കുന്നതായി വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം 1972 ലെ ഷിംല കരാർ അനാവശ്യമായ ഒരു രേഖയായി മാറിയെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഒരു ദിവസം മുമ്പ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രൂപീകരിച്ച ഉഭയകക്ഷി ചട്ടക്കൂട് ഇപ്പോൾ അവസാനിച്ചുവെന്നും ഇപ്പോൾ തർക്കങ്ങൾ പരിഹരിക്കുന്നത് അന്താരാഷ്‌ട്ര വേദികളിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിന്ധു നദീജല ഉടമ്പടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ആസിഫ് ചോദ്യങ്ങളും ഉന്നയിച്ചു. ഷിംല കരാർ അവസാനിച്ചുകഴിഞ്ഞാൽ ബാക്കിയുള്ള ഉടമ്പടികളുടെ ഭാവി എന്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിനുശേഷം 1972-ലാണ് ഷിംല കരാർ ഒപ്പുവച്ചത്. പരസ്പര സംഭാഷണത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഇന്ത്യ തീവ്രവാദത്തിനെതിരെ കർശന നടപടി സ്വീകരിച്ചതിനുശേഷം പാകിസ്ഥാനിൽ നിന്ന് ഇത് അവസാനിപ്പിക്കാൻ ആഹ്വാനങ്ങൾ ഉണ്ടായേക്കാം പക്ഷേ ഔദ്യോഗികമായി ഈ കരാർ ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ട്.
















