കൊൽക്കത്ത : അയോധ്യയിലെ പോലെ ബംഗാളിലും ഒരു ഗംഭീര ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്ന് പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപിയുടെ മുതിർന്ന നേതാവുമായ സുവേന്ദു അധികാരി. നന്ദിഗ്രാമിൽ ശ്രീരാമ ക്ഷേത്രത്തിന് രാമനവമി ദിനത്തിൽ തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഏകദേശം 1.5 ഏക്കർ ഭൂമിയിലായിരിക്കും ഈ ക്ഷേത്രം നിർമ്മിക്കുക. ബംഗാളിലെ ഏറ്റവും വലിയ ശ്രീരാമ ക്ഷേത്രമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമത ബാനർജി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാർ പിന്തുടരുന്ന ധർമ്മം വിവേകാനന്ദന്റെ ധർമ്മമല്ലെന്നും സർക്കാർ കലാപത്തിന് പ്രേരിപ്പിക്കുകയാണോ എന്നുമായിരുന്നു മമത പറഞ്ഞത്. കൂടാതെ രാമനവമി സമാധാനപരമായി ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും എല്ലാ മതങ്ങളോടും സമാധാനം നിലനിർത്താൻ അഭ്യർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ മമത ബാനർജിയുടെ പ്രസ്താവനയ്‌ക്ക് കനത്ത മറുപടിയാണ് സുവേന്ദു അധികാരി നൽകിയത്. മമത ബാനർജിയുടെ സമാധാന സേനയായ മുസ്ലീങ്ങൾ 2023 ൽ ശ്രീരാമ നവമിയുടെ വിവിധ ഘോഷയാത്രകളെ ആക്രമിച്ചിരുന്നു. മമത ബാനർജി ആദ്യം അവയെ നിയന്ത്രിക്കണം. ഹിന്ദുക്കൾ ഒരിക്കലും കലാപത്തിന് കാരണമാകില്ല. രാമനവമിയിൽ തെരുവിലിറങ്ങി ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ ഹിന്ദുക്കൾ തീരുമാനിച്ചു. ആ ദിവസം എല്ലാ ഹിന്ദുവും ഒരു പതാക പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















