അമരാവതി: കേരളത്തിലെ ആശ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ ആന്ധ്രയിലെ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചു.
കൂടാതെ ആശമാർക്ക് പ്രതിമാസം 10000 ശമ്പളം, 180 ദിവസം ശമ്പളത്തോടെ പ്രസവാവധി, വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി ഉയർത്തി തുടങ്ങിയവയാണ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ടവ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയത്. രാജ്യത്ത് ആശ വർക്കർമാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് ആന്ധ്രാപ്രദേശ്.
പ്രതിമാസം 10,000 രൂപയാണ് ഇവിടുത്തെ ആശമാരുടെ വേതനം. മുൻനിര ആരോഗ്യ പ്രവർത്തകരായ ആശ വർക്കർമാരുടെ സാമ്പത്തിക സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശിൽ 42,752 ആശ വർക്കർമാരാണ് സേവനം ചെയ്യുന്നത്. ഇതിൽ 37,017 പേർ ഗ്രാമീണ മേഖലകളിലും 5,735 പേർ നഗര മേഖലകളിലുമാണ്. 30 വർഷം സേവനം പൂർത്തിയാക്കുന്ന ആശ വർക്കർമാർക്കാണ് ഗ്രാറ്റുവിറ്റിക്ക് യോഗ്യത. പരമാവധി 1.5 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റിയായി ലഭിക്കും.
ആന്ധ്രയിലെ ആശമാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയത്. ഇതിനു പുറമേ, ആശമാർക്ക് പ്രസവാവധി ആനുകൂല്യങ്ങളും സർക്കാർ ഏർപ്പെടുത്തി. 180 ദിവസത്തെ (ആറ് മാസം) അവധി പ്രവൃത്തി ദിവസങ്ങളായി കണക്കാക്കും. ഈ കാലയളവിൽ 60,000 രൂപ ശമ്പളമായി ലഭിക്കും. ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി ഉയർത്തി. വിരമിക്കുന്ന ആശമാർക്ക് ഓക്സിലറി നഴ്സ് മിഡ്‍വൈഫ് (എഎൻഎം) നിയമനങ്ങളിൽ മുൻഗണന നൽകും. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യവും ഇവർക്ക് ലഭിക്കും. ആരോഗ്യ വകുപ്പിൽ നടന്ന അവലോകന യോഗത്തിലാണ് ആശ വർക്കർമാർക്ക് അനുകൂലമായ തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അംഗീകാരം നൽകിയത്.
ആശ വർക്കർമാരുടെ വേതനം, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, നേരിടുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആശാ വർക്കർമാരുടെ സേവനത്തിനുള്ള അംഗീകാരമാണ് പുതിയ ആനുകൂല്യങ്ങളെന്ന് ആരോഗ്യ മന്ത്രി സത്യകുമാർ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: