അമരാവതി: ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു. കഡപ്പ നഗര സ്വദേശിയായ 43-കാരനാണ് കഴിഞ്ഞ ജൂലൈ 7ന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദ്ദേശിച്ചു.
ഗുരുതരമായ മറ്റ് രോഗാവസ്ഥകൾ ഉള്ളതിനാലാണ് രോഗി മരണത്തിന് കീഴടങ്ങിയതെന്നും ഇതൊരു ഒറ്റപ്പെട്ട കേസ് മാത്രമാണെന്നും വിശദീകരിച്ച ആരോഗ്യവകുപ്പ് അധികൃതർ, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചു. രണ്ടാഴ്ച മുമ്പ് പ്രമേഹവും വൃക്കരോഗവുമുള്ള മറ്റൊരു കഡപ്പ സ്വദേശി തമിഴ്‌നാട്ടിലെ വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം, കോവിഡ് മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമ്മിള റെഡ്ഡി ആശങ്ക രേഖപ്പെടുത്തി. കഡപ്പ ജില്ലാ കളക്ടറെ ഫോണിൽ വിളിച്ച് സംസാരിച്ച അവർ, പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യരംഗത്തെ സജ്ജീകരണങ്ങളെക്കുറിച്ചും അന്വേഷിച്ചു.
















