കൊച്ചി: എറണാകുളം ജില്ലയില്‍ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആനകളുടെ തലപ്പൊക്ക മത്സരം നടത്താന്‍ പാടില്ലെന്ന് നാട്ടാന പരിപാലന മോണിറ്ററിംഗ് കമ്മിറ്റി കര്‍ശന നിര്‍ദേശം നല്കി. ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിന്‍ മല്ലികാര്‍ജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നിവിടങ്ങളിലെ ഭാരവാഹികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
ആനയെഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളില്‍ ആനയെഴുന്നള്ളിപ്പിനിടെ പാപ്പാന്മാര് മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാന്‍ ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കും.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എഴുന്നള്ളിപ്പുകളില്‍ ആനകള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റര്‍ ആയിരിക്കണം. സ്ഥലപരിധിയ്ക്കനുസരിച്ച് അകലം കൂട്ടാം.
ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ആനകളുടെ അടുത്ത് നിന്നും ജനങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റര്‍ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കള്‍ കൊണ്ട് വേര്‍തിരിക്കണമെന്നും തീരുമാനിച്ചു.ഉത്സവ രജിസ്ട്രേഷന് ഇല്ലാത്ത എടത്തല ഊരക്കാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം നിരസിച്ചു.ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവില്‍ ഫീസ് അടച്ച ക്ഷേത്രങ്ങളില്‍
4 അംഗ വെറ്റിനറി ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.നാട്ടാനകള്‍ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളില്‍ വേണമെന്ന് വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: