കോഴിക്കോട്: കേരളത്തിലെ നൂറുകണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ പൊതുക്കുളങ്ങളായി മാറിയെന്ന് സ്വാമി ചിദാനന്ദപുരി. ഇതിന് പിന്നില്‍ ഒരു ചതിയുണ്ടെന്നും ആ ചതിയില്‍ വീഴരുതെന്നും ക്ഷേത്രഭാരവാഹികള്‍ക്ക് സ്വാമി മുന്നറിയിപ്പ് നല്‍കുന്നു.
ക്ഷേത്രക്കുളങ്ങള്‍ ഞങ്ങള്‍ നന്നാക്കിത്തരാം എന്ന് പറഞ്ഞ് പഞ്ചായത്തുകള്‍ വരും. അപ്പോള്‍ ക്ഷേത്രക്കമ്മിറ്റികള്‍ വിചാരിക്കും ഒരു ക്ഷേത്രക്കുളം നന്നാക്കണമെങ്കില്‍ ലക്ഷക്കണക്കിന് രൂപ വേണം. അത് പഞ്ചായത്ത് തരല്ലേ, നല്ലതല്ലേ എന്ന് കരുതും. സകല പേപ്പറുകളിലും ഒപ്പിട്ടുകൊടുക്കും. പക്ഷെ ഭഗവാന്റെ ആറാട്ട് കുളം, ഭഗവതിയുടെ ആറാട്ടുകുളം എന്നിവ പൊതുക്കുളങ്ങളായി മാറും. ഇങ്ങിനെ ക്ഷേത്രങ്ങളുടെ നൂറുകണക്കിന് കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറിയിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കണം. – ചിദാനന്ദ പുരി പറഞ്ഞു.
കണ്ണൂര്‍ നഗരസഭയില്‍ മാത്രം എത്ര ലക്ഷക്കണക്കിന് രൂപയുടെ, അല്ല, കോടിക്കണക്കിന് രൂപയുടെ പൂജാസാധനങ്ങള്‍ വിവിധ ക്ഷേത്രങ്ങള്‍ വാങ്ങുന്നുണ്ട്. തുളസി അടക്കം വാങ്ങുന്നുണ്ട്. ആരാണ് ഇത് വിതരണം ചെയ്യുന്നത് എന്നറിയോ? ഈ വിതരണശൃംഖല ആരുടെ കയ്യിലാണ്? എല്ലാവര്‍ക്കുമറിയാം. – ചിദാനന്ദപുരി പറയുന്നു.
കൊളത്തൂര്‍ ക്ഷേത്രത്തില്‍ ഈയിടെ രണ്ട് കോടി 70 ലക്ഷം അര്‍ച്ചന നടന്നു. ഇതിന് തുളസി നമ്മള്‍ നേരിട്ട് വാങ്ങിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് ഹോള്‍സെയില്‍ വില 110 രൂപയാണ്. അത് കന്യാകുമാരിയിലും മധുരയിലും 80 രൂപയ്‌ക്ക് കിട്ടും. അത് മൈസൂരില്‍ 60 രൂപയ്‌ക്ക് കിട്ടും. എന്നാല്‍ പൂക്കള്‍ കൃഷി ചെയ്യുന്നവരുടെ അടുത്ത് ചെന്നപ്പോള്‍ 15 രൂപയ്‌ക്ക് കിട്ടും. അപ്പോള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ഹിന്ദുവിശ്വാസികള്‍ക്ക് ഒരു കൂട്ടായ്‌മ ഉണ്ടാക്കിക്കൂടാ? ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും.-ചിദാനന്ദപുരി പറയുന്നു.
വിളക്കെണ്ണയാണ് മറ്റൊരു കാര്യം. ഹോട്ടലുകളില്‍ ആവര്‍ത്തിച്ച് പൊരിക്കാന്‍ ഉപയോഗിക്കുന്ന കറുത്ത മലിനമായ എണ്ണ മള്‍ട്ടിഫില്‍റ്റര്‍ ചെയ്താണ് വിളക്കെണ്ണ കേരളത്തിലേക്ക് വരുന്നത്. ഇതാണ് പൂജാമുറികളില്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റം വരേണ്ടേ?- ചിദാനന്ദപുരി ചോദിക്കുന്നു.
















