തൊണ്ണൂറ്റിയേഴാം വയസ്സിലും പ്രായം മറന്ന് കുട്ടികള്‍ക്ക് നൃത്തം അഭ്യസിപ്പിച്ചിരുന്ന പ്രശസ്ത നര്‍ത്തകിയായിരുന്നു അടുത്തിടെ അന്തരിച്ച ഭവാനി ചെല്ലപ്പന്. ചടുലതയാര്‍ന്ന നൃത്തച്ചുവടുകളിലൂടെയും രാസലയ പ്രാധാന്യമുള്ള ഭാവപ്രകടനങ്ങളിലൂടെ യും മലയാളികള്‍ക്ക് ഏറെ ആനന്ദം പകര്‍ന്ന നര്‍ത്തകിയായിരുന്നു അവര്‍. ഭര്‍ത്താവും നര്‍ത്തകനുമായ ചെല്ലപ്പന്റെയും ഭവാനിയുടെയും നേതൃത്വത്തിലുള്ള ഭാരതീയ നൃത്തകലാലയം ബാലെ സംഘത്തില്‍ക്കൂടി പുരാണ സംബന്ധമായ 40 ലധികം ബാലെയാണ് കേരളത്തിലെ ക്ഷേത്രവേദികളില്‍ നിറഞ്ഞ സദസ്സുകളില്‍ അരങ്ങുതകര്‍ത്താടിയത്. ചെല്ലപ്പന് സാറിന്റെ നിര്യാണത്തിനുശേഷം ബാലെ ഗ്രൂപ്പ് സജീവം അല്ലെങ്കിലും ഭവാനി ടീച്ചറുടെ നൃത്തജീവിതം അവരുടെ നിര്യാണത്തിലെ അവസാനിച്ചുള്ളൂ എന്നത് കലയോടുള്ള അഭിനിവേശത്തിന്റെ മകുടോദാഹരണമാണ്. പഴയ തലമുറയ്ക്കും പുത്തന്‍ തലമുറയ്ക്കും ചെല്ലപ്പന് ഭവാനിയുടെ ശിഷ്യരാണെന്നു പറയാനുള്ള അഭിമാനം ഏറെ വലുതായിരുന്നു. ഇത് അടുത്തറിയാവുന്നവരില്‍ ഒരാളാണ് ഈ ലേഖകനും.
കോട്ടയം കുമരകം ചെമ്പകശ്ശേരില്‍ പത്മനാപിള്ളയുടെയും ഗൗരി കുട്ടിയമ്മയുടെയും മൂത്തമകളായ തങ്കമ്മ എന്ന ഭവാനി 13-ാമത് വയസ്സിലാണ് തിരുവനന്തപുരം കൊട്ടാരം നര്‍ത്തകനായിരുന്ന ഗുരുഗോപിനാഥിന്റെ ഗുരുകുലത്തില്‍ നൃത്തം പഠിക്കാന്‍ ചേര്‍ന്നത്. പുലര്‍ച്ചെ നാലുമണി മുതലുള്ള നൃത്താഭ്യാസമാണ് തനിക്ക് ജീവിതാവസാനം വരെ നൃത്ത വേദിയില്‍ നിറസാന്നിധ്യമായി നില്‍ക്കാനുള്ള ചേതന ലഭിച്ചതെന്ന് ടീച്ചര്‍ പറയും. ടീച്ചറിന് കേരളനടനമാണ് കൂടുതല്‍ ഇഷ്ടം. ഗുരുനാഥനായ ഗുരുഗോപിനാഥാണ് കഥകളിയിലെയും ഭരതനാട്യത്തിലെയും നാടോടി നൃത്തത്തിലെയും നൃത്തസങ്കേതങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് കേരളനടനത്തിന് രൂപംനല്കിയത്. കേരള നടനം ഒരു ശാസ്ത്രീയ നൃത്തമാണ്. കേരളനടനത്തോടൊപ്പം ഭരതനാട്യം മോഹിനിയാട്ടം കഥകളിയുമൊക്കെ അഭ്യസിച്ചിട്ടുണ്ട്. ഇവയിലെല്ലാം പ്രാവീണ്യം നേടിയതിനാല്‍ എല്ലാ നൃത്തവേദികളിലും ഇതിന്റെ പ്രഭാവം പ്രകടമായി ദര്‍ശിക്കുവാനും കഴിയും. ഇന്ന് കേരള നടനം യുവജനോത്സവ വേദികളിലെ മുഖ്യ ഇനമാണല്ലോ.
നൃത്തവേദികളിലും ജീവിതത്തിലും ഭവാനി-ചെല്ലപ്പന്മാര്‍ എന്നും പ്രണയ ജോഡികള്‍ ആയിരുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെ രാജസദസ്സില്‍ അര്‍ജ്ജുനനും
അപ്സരസ്സുമായി ഒരുമിച്ചുള്ള അഭിനയവും പ്രണയത്തിന് കാരണമായെന്ന് പറയപ്പെടുന്നു. ചമ്പക്കുളം പരമുപിള്ളയുടെ മകന് ചെല്ലപ്പന് അമ്മാവനായ ഗുരുഗോപിനാഥിന്റെ ശിഷ്യനായതും, ഒരുമിച്ചുള്ള നൃത്താഭ്യാസവും പ്രണയത്തിനു കരുത്തേകി. ആണിനും പെണ്ണിനും ഇന്നത്തെ പോലെ ഇടപെടാന്‍ സാഹചര്യമില്ലാത്തതിനാല്‍ മുദ്രകളിലൂടെയാണ് തങ്ങളുടെ മനസ്സിലെ പ്രണയ ഭാവങ്ങള്‍ പരസ്പരം കൈമാറിയിരുന്നത്. ഭവാനിയുടെ പേര് തങ്കമ്മ എന്നായിരുന്നു. ഒന്നിലധികം തങ്കമ്മമാരുണ്ടായിരുന്നതിനാലാണ് ഗുരുഗോപിനാഥ് ഭവാനി എന്ന് പേര് നല്‍കിയത്. വിഖ്യാത നര്‍ത്തകിമാരായ ലളിത പത്മിനി രാഗിണിമാരുടെ സഹപാഠികള്‍ ആകുവാനും ഇവര്‍ക്ക് കഴിഞ്ഞു.
1980 ല്‍ കോട്ടയത്തെ കലാ വിദ്യാഭ്യാസ സ്ഥാപനമായ ജവഹര്‍ ബാലഭവനില്‍ ചിത്രകലാ അധ്യാപകനായി ഈ ലേഖകന്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ചെലപ്പന്‍ സാറും ഭവാനി ടീച്ചറും അവിടെ നൃത്താധ്യാപകരായി ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും റിട്ടയര്‍ ചെയ്തതിനുശേഷം ബാലഭവനില്‍ കുറേക്കാലം ഒരുമിച്ച് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. എനിക്കും അവരോടൊപ്പം ഏറെക്കാലം ജോലി ചെയ്യാന്‍ കഴിഞ്ഞത് എപ്പോഴും അഭിമാനം ഉണര്‍ത്തുന്നതായിരുന്നു. പിന്നീട് ഞാന്‍ കുമാരനല്ലൂരില്‍ നിന്നും തിരുനക്കരയിലേക്ക് വന്നപ്പോള്‍ എന്റെ ഓഫീസും ഇവരുടെ ഭാരതീയ നൃത്ത കലാലയത്തിന്റെ സമീപത്തായിരുന്നു. അതും ദീര്‍ഘകാല സൗഹൃദത്തിന് കാരണമായി. 2023 ല്‍ കലാമണ്ഡലം ദേവകി അന്തര്‍ജനം എന്ന നൃത്ത കലാകാരിയുടെ സപ്തതി ആഘോഷത്തിന് ഭവാനി ടീച്ചറുടെ സാന്നിധ്യം ഏറെ ശ്രദ്ധേയവും അനുഗൃഹീതവും ആയിരുന്നു. ഈ വര്‍ഷത്തെ തപസ്യ കോട്ടയം ജില്ലയിലെ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം ഭവാനി ടീച്ചര്‍ ആയിരുന്നു നിര്‍വഹിച്ചത്. 2012 ലെ തപസ്യ 36-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം കോട്ടയത്ത് നടന്നപ്പോള്‍ ഭവാനി ടീച്ചറെ ആദരിച്ചിരുന്നു. തപസ്യയുടെ മറ്റനേകം സാംസ്കാരിക വേദികളിലും ഭവാനി ടീച്ചറിന്റെ സാന്നിദ്ധ്യം മികവേകിയിട്ടുണ്ട്.
നൃത്തം പഠിക്കുന്ന കാലത്ത് കൂടെ പഠിച്ച സഹപാഠിയുമായി പ്രണയത്തിലായതും, വിവാഹത്തിലൂടെ പരസ്പരം ഒരുമിക്കുകയും ചെറുപ്രായത്തില്‍ തന്നെ ചിലങ്കയണിയുകയും ചെയ്ത ഭവാനി ടീച്ചര്‍ 97-ാം വയസ്സിലും ചിലങ്കകെട്ടി ആടി എന്നത് കലയുടെയും കലാകാരരുടെയും ദൈവിക സ്പര്‍ശം ഉള്ളതിനാലാണ്. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന നാട്യോദയ കള്‍ച്ചറല്‍ സെന്റര്‍ ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന കേരളനടനം നൃത്താവിഷ്കാരത്തില്‍ ഭവാനി ടീച്ചറും ശിഷ്യരും ഗുരുഗോപിനാഥിന്റെ മകളും പങ്കെടുത്തിരുന്നു.
ഗുരുഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം സിലോണില്‍ ജാഫ്ന സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പ്രിന്‍സിപ്പലായി ചെലപ്പനും വൈസ് പ്രിന്‍സിപ്പലായി ഭവാനിയും നിയമിതരായി. പിന്നീട് ഈ ജോലി ഉപേക്ഷിച്ചാണ് 1952 ല്‍ കോട്ടയത്ത് ഭാരതീയ നൃത്തകലാലയം ആരംഭിച്ചത്. ഈ കലാലയത്തില്‍ പഠിച്ചിറങ്ങിയവരില്‍ സിനിമ-സീരിയല്‍ താരങ്ങള്‍ അടക്കം നൂറുകണക്കിന് നര്‍ത്തകരും നര്‍ത്തകിമാരും കലാമേഖലയില്‍ ഇന്നുണ്ട്. മരണം വരെ നിരന്തരമായി ടീച്ചര്‍ പഠിപ്പിച്ചുവെങ്കിലും അവസാന രണ്ടു വര്‍ഷം സെലക്ട് ചെയ്ത കുട്ടികളെ മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. മറ്റുള്ളവരെയെല്ലാം ശിഷ്യനാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്.
ഗുരു ഗോപിനാഥ് കൂടാതെ കഥകളിയില്‍ കലാമണ്ഡലം കൃഷ്ണന് നായരും മോഹിനിയാട്ടത്തില്‍ കല്യാണിക്കുട്ടിയമ്മയും ഭവാനി ടീച്ചറുടെ ഗുരുക്കന്മാരായിരുന്നു.
കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാഡമി പുരസ്കാരം, ഉത്രാടം തിരുനാള്‍ ഗുരുശ്രേഷ്ഠ പുരസ്കാരം, ഗുരുഗോപിനാഥ് നാട്യ പുരസ്കാരം, തഞ്ചാവൂര്‍ കള്‍ച്ചറല്‍ സെന്റര്‍ പുരസ്കാരം തുടങ്ങി അനേകം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 ല്‍ അവരുടെ സമ്പാദ്യമായ രംഗപടങ്ങളും വര്‍ണ്ണ കിരീടങ്ങളും മറ്റു വേഷ സംവിധാനങ്ങളുമെല്ലാം തിരുവനന്തപുരം ദേശീയ നൃത്ത മ്യൂസിയത്തിന് നല്കി.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര തിരുത്സവത്തോടനുബന്ധിച്ച് ഭാരതീയ നൃത്തകലാലയത്തിന്റെ ബാലെ അല്ലെങ്കില്‍ നൃത്തനൃത്യങ്ങള്‍ മുടങ്ങാതെ ലഭിച്ചിരുന്നതു തന്നെ തിരുനക്കരയില്‍ സകുടുംബം വാഴുന്ന മഹാദേവന്റെ കടാക്ഷം ഒന്നുകൊണ്ടുമാത്രമാണെന്ന് പറയുന്നതില്‍ അത്ഭുതമൊന്നുമില്ല. കലയുടെ പ്രഭവകേന്ദ്രമാണല്ലോ മഹാദേവന്. കലോപാസകരായിരുന്നല്ലോ ഭവാനിയും ചെല്ലപ്പനും. ധന്യമായ കലാജീവിതത്തിന് ആയുരാരോഗ്യവും നല്കി ഭവാനി ടീച്ചറെ അനുഗ്രഹിച്ചതിനു പിന്നിലും ധര്‍മ്മാധിഷ്ഠിതമായി കലയെ കണ്ടിരുന്നതിലാകണം.
(തപസ്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: