തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു.ഇതോടൊപ്പം കണ്ണൂർ, കാസർകോട് ജില്ലകളിൽ ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാനും കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാം. ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വൻ അപകടങ്ങൾക്കും വൈദ്യുതി തടസ്സത്തിനും സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത വീടുകൾക്കും താല്കാലിക കെട്ടിടങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചേക്കാം. തീരപ്രദേശങ്ങളിലെ താല്കാലിക നിർമ്മിതികൾ തകരാൻ സാധ്യതയുണ്ട്.
മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കടുത്ത സാധ്യതയുണ്ട്, കടുത്ത ജാഗ്രത പുലർത്തണം. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ മറ്റെല്ലാ യാത്രകളും ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തുടരുക. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ഉള്ളവരും കടലാക്രമണ ഭീഷണിയുള്ള തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുകയും ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും ചെയ്യുക.
















