തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. രണ്ട് മരണം. തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുൾപൊട്ടി. മുട്ടം ചള്ളാവയലിലും അടൂർ മലയിലും ഉരുൾപൊട്ടിയെന്നാണ് പ്രാഥമിക വിവരം.
കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. മഷിക്കല്ലേൽ രവി നാരയണന്റെഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
റാന്നി മാമുക്ക് പാലത്തിനു സമീപമുള്ള റാഫ ആശുപത്രിയുടെ ഒരു നില മുങ്ങി. റാന്നിയിലെ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ പൂർണമായും വെള്ളത്തിലാണ്. റാന്നിയുടെ ഹൃദയമായ ഇട്ടിയപ്പാറ ടൗണിലെ ഭൂരിഭാഗം കടകളും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയും വെള്ളത്തിലാണ്. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.
പമ്പാ നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി. റാന്നി ടൗണിലെ മാമുക്ക്, പുളിമുക്ക് പാലങ്ങൾ മുങ്ങി. റാന്നി -തിരുവല്ല, റാന്നി – ചെറുകോൽപുഴ- കോഴഞ്ചേരി, റാന്നി- കീക്കൊഴൂർ- കോഴഞ്ചേരി റൂട്ടുകളിൽ ഗതാഗതം മുടങ്ങി. ശബരിമല പമ്പയിലും വെള്ളപ്പൊക്കമാണ്.
പാലാ – ഈരാറ്റുപേട്ട റോഡ് വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് മേഖലയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മണിമലയാറ്റിലും വെള്ളം ഉയരുകയാണ്. മണിമലയാറിന്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. തീക്കോയി മുപ്പതേക്കർ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. മൂന്നിലവ് വലിയമംഗലം ഭാഗത്ത് വെള്ളം കയറിയതോടെ പ്രദേശത്തെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഇടമരുക് – വാകക്കാട് റോഡ്, ഇടമരുക് – പൈകടപ്പീടിക റോഡ് തുടങ്ങിയ വഴികളിലും വെള്ളം കയറിയിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ ഭാഗത്ത് റോഡിലും കെട്ടിടങ്ങളിലും വെള്ളം കയറി.
ഇളങ്കാട് വല്യേന്ത ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പലയിടത്തും ആളുകളെ ഒഴിപ്പിച്ചുവരികയാണ്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്വേ, പഞ്ചായത്ത് ഓഫീസ് പടി എന്നിവിടങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.
















