തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
പെട്ടെന്നുണ്ടാകുന്ന പ്രകൃതി വ്യതിയാനങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയും കാറ്റും അതിശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അടിയന്തര ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
മലയോര മേഖലകളിലും തീരദേശങ്ങളിലും മഴയുടെ ശക്തി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീലിറ്റര്‍ മുതല്‍ 204.4 മില്ലീലിറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്തമായ മഴയ്‌ക്കാണ് സാധ്യത. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യുന്ന രീതിയില്‍ തീവ്ര മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മലയോരങ്ങളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയേറെയാണ്.















