തിരുവനന്തപുരം: കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവു കച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പിഎം സ്വനിധി പദ്ധതി വഴി 1,00,594 ഗുണഭോക്താക്കള്‍ക്ക് വായ്പ നല്കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്.
ഇതില്‍ 46,553 വായ്പകള്‍ നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 20,127 വായ്പകള്‍ നല്കി കാനറാ ബാങ്കും 7827 വായ്പകള്‍ നല്കി ഇന്ത്യന്‍ ബാങ്കുമാണ് മുന്നില്‍. കൂടാതെ 11,691 അപേക്ഷകള്‍ സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ പരിഗണനയിലുമാണ്. ഇതു കൂടി ചേരുമ്പോള്‍ പദ്ധതി വഴി അനുവദിച്ച വായ്പകളുടെ എണ്ണം 1,12,285 ആകും.
കൊവിഡ് വ്യാപന കാലത്ത് ഉപജീവനമാര്‍ഗം നഷ്ടമായ തെരുവു കച്ചവടക്കാര്‍ക്ക് അവരുടെ തൊഴിലും വരുമാനവും വീണ്ടെടുക്കുന്നതിനാവശ്യമായ ചെറുകിട വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പിഎം സ്വനിധി. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം 10,000, 20,000, 50,000 രൂപ വീതം വായ്പ ലഭിക്കും.
ഓരോ ഘട്ടത്തിലും നല്കുന്ന വായ്പയുടെ തിരിച്ചടവ് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് അടുത്തഘട്ട വായ്പ ലഭിക്കുക. ഇപ്രകാരം ഓരോ ഗുണഭോക്താവിനും പരമാവധി 80,000 രൂപ വരെ വായ്പ ലഭിക്കും. ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം നല്കിയാല് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: