Categories: Kerala

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

കേരളത്തിലെ സിനിമയും സീരിയലും നാടകവും ഒക്കെ നരേന്ദ്രമോദിയും അമിത് ഷായും ഇടപെട്ടാണ് നിയന്ത്രിക്കുന്നതെന്ന സീരിയല്‍ നടി ഗായത്രിയുടെ പരാമര്‍ശം ബാലിശമാണെന്ന് ടി.ജി. മോഹന്‍ദാസ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ സിനിമയും സീരിയലും നാടകവും ഒക്കെ നരേന്ദ്രമോദിയും അമിത് ഷായും ഇടപെട്ടാണ് നിയന്ത്രിക്കുന്നതെന്ന സീരിയല്‍ നടി ഗായത്രിയുടെ പരാമര്‍ശം ബാലിശമാണെന്ന് ടി.ജി. മോഹന്‍ദാസ്. മലയാളത്തിലെ സീരിയലുകളും സിനിമകളും നാടകങ്ങളും ഇതില്‍ മൊല്ലാക്കയുണ്ടോ ദളിതനുണ്ടോ എന്നെല്ലാം ചികഞ്ഞ് മോദിയും അമിത് ഷായും സെന്‍സര്‍ ചെയ്യുന്നു എന്നാണ് നടി ഗായത്രി പറയുന്നത്. എന്ത് വിഡ്ഡിത്തമാണിത്. – ടി.ജി. മോഹന്‍ദാസ്. ചോദിക്കുന്നു.

“മലയാളസിനിമ, സീരിയല്‍, നാടകരംഗത്ത് കഥാപാത്രമായി ഒരു മൊല്ലാക്കയുണ്ടോ ചട്ടയും മുണ്ടുമുടത്തവരുണ്ടോ? ഒരു ദളിതനുണ്ടോ ?- എന്നാണ് ഗായത്രിയുടെ ചോദ്യം. ഇനി ഞാന്‍ ചോദിക്കട്ടെ, ഇന്ന് കേരളത്തിലെ നിര്‍മ്മാതാക്കളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളല്ലേ? അവര്‍ക്ക് ഈ മൊല്ലാക്കയെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിച്ചാലെന്താ? ചില മൊല്ലാക്കമാരുടെ തനിനിറം പത്രങ്ങളില്‍ നമ്മള്‍ കാണുന്നതല്ലേ? ഇതൊക്കെ സിനിമയിലും സീരിയലിലും കാണിക്കാന്‍ കൊള്ളാവുന്നതാണോ?”- അല്‍പം നര്‍മ്മത്തോടെ ടി.ജി. മോഹന്‍ ദാസ് ചോദിക്കുന്നു.

നരേന്ദ്രമോദിയാണ് സീരിയലിലെ കഥാപാത്രങ്ങളെ തീരുമാനിക്കുന്നത് എന്ന് പറയുന്നത് എന്ത് വിഡ്ഡിത്തമാണ്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ കേരളം വെള്ളരിക്കാപട്ടണം, തേങ്ങാപ്പട്ടണം എന്നൊന്നുമല്ല, ഒരു വെളിവില്ലാത്ത പട്ടണമായി മാറിയെന്ന് പറയേണ്ടിവരുമെന്നും ടി.ജി. മോഹന്‍ദാസ് പറഞ്ഞു.

സിപിഎമ്മിന്റെ ഓരം ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഗായത്രിയുടെ പരിമിതിയെന്ന് മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയും കുറ്റപ്പെടുത്തുന്നു. മോദി സര്‍ക്കാര്‍ ഒരു സാംസ്കാരിക നയം കൊണ്ടുവന്നിട്ടുണ്ട്. ആ സാംസ്കാരിക നയത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ സിനിമയെടുക്കാനും സീരിയലെടുക്കാനും പത്രപ്രവര്‍ത്തനം നടത്താനും കഴിയൂ എന്ന രീതിയില്‍ ഗായത്രിയുടെ പ്രസംഗം. കഴിഞ്ഞ എത്രയോ വര്‍ഷമായി ഞാന്‍ ഈ ചാനല്‍ രംഗത്തുണ്ട്. എന്നാല്‍ ഇതിലെ വാര്‍ത്ത ഇങ്ങിനെ വേണം എന്ന് എന്നോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല.- ഷാജന്‍ സ്കറിയ പറയുന്നു.

സിനിമയില്‍ ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നാണ് ഗായന്ത്രിയുടെ മറ്റൊരു പരാതി. 35-40 സീരിയലുകളില്‍ ഒരു മൊല്ലാക്കയുണ്ടോ?ചട്ടയും മുണ്ടുമുടുത്ത ആരെങ്കിലും ഉണ്ടോ ദളിതനുണ്ടോ? എന്നും ഗായത്രി ചോദിക്കുന്നു. ഇത് തെറ്റാണ്. എന്നാല്‍ സിനിമയിലും സീരിയലിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. എത്രയോ സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളുണ്ട്. സിനിമ ഒരു ഉല്‍പന്നമാണ്. അത് ജനങ്ങള്‍ കണ്ടാലേ മുടക്കിയ മുതല്‍ തിരിച്ചുകിട്ടൂ. അതിനനുസരിച്ചാണ് കഥകളും നിര്‍മ്മാണവും നടക്കുന്നതെന്നും ഷാജന്‍ സ്കറിയ വിമര്‍ശിച്ചു.

ആര്‍ആര്‍ആര്‍ എന്ന സിനിമയില്‍ നീല പെയിന്‍റടിച്ച രാമന്‍ വന്ന് നില്‍ക്കുന്നതിനാലാണ് അത് ഹോളിവുഡിലേക്ക് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നും 2018 എന്ന സിനിമയെ ഹോളിവുഡിലേക്ക് തെരഞ്ഞെടുത്തത് അതില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് ഇന്നാ ഇറങ്ങല്ലേ എന്ന് ഒരു പള്ളിക്കലച്ചന്‍ ചോദിച്ചതിനാലാണെന്നും ഗായന്ത്രി പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാ അങ്ങോട്ടിറങ്ങല്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചതിനാലാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതെന്നും ഗായത്രി വാദിക്കുന്നു. ഈ മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഇവിടുത്തെ പ്രളയത്തിന് തന്നെ കാരണമെന്ന കാര്യം ഗായന്ത്രി മറക്കുകയാണെന്ന് ഷാജന്‍ സ്കറിയ പറയുന്നു. ആര്‍ആര്‍ആറും 2018ഉം ഹോളിവുഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ആ സിനിമയുടെ സാങ്കേതിക മികവ് കൊണ്ടാണെന്നും ഷാജന്‍ സ്കറിയ പറഞ്ഞു. മുഖ്യമന്ത്രിയെ നിഷേധിച്ചതിനാല്‍ 2018നെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് ഗായത്രി പറഞ്ഞത് ശുദ്ധ ഫാസിസമാണെന്നും ഷാജന്‍ സ്കറിയ വിമര്‍ശിക്കുന്നു. അതുപോലെ 126 കോര്‍പറേറ്റുകളും അമിത് ഷായും മോദിയും ചേര്‍ന്നാണ് ഇന്ത്യ ഭരിയ്‌ക്കുന്നതെന്ന ഗായത്രിയുടെ വാദവും ശുദ്ധ അസംബന്ധമാണ്. കേരളത്തില്‍ കോര്‍പറേറ്റ് ആയി മാറിയത് പിണറായി ആണ്. പിണറായി തന്നെ തന്റെ കുടുംബത്തെ കോര്‍പറേറ്റാക്കുകയാണ്. ഇതൊന്നും പക്ഷെ ഗായത്രി കാണുന്നില്ലെന്നും ഷാജന്‍ പരിഹസിക്കുന്നു.

സാമൂഹിക പരിഷ്കാരത്തിനല്ല സീരിയല്‍ ഉണ്ടാകുന്നത്. അത് ബിസിനസ്സാണ് എന്ന കാര്യം നമ്മള്‍ മറക്കരുത്. എന്തുകൊണ്ടാണ് കൈരളിയുടെ സിപിഎം ചാനലുകളില്‍ ഗായത്രി ആഗ്രഹിക്കുന്നതുപോലുള്ള സീരിയലുകള്‍ ഉണ്ടാകാതിരിക്കുന്നത്. അതും ഗായത്രി പറയണമെന്നും ഷാജന്‍ സ്കറിയ പറയുന്നു. .

 

 

Recent Posts