അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു വിവിധ കേസുകളില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി തള്ളി. മൂന്ന് കേസുകളിലാണ് നായിഡു ജാമ്യാപേക്ഷ നല്‍കിയത്. അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്, ആങ്കല്ലു ആക്രമണക്കേസിലെ പതിവ് ജാമ്യാപേക്ഷയും ഫൈബര്‍ നെറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യവും ആവശ്യപ്പെട്ടാണ് നായിഡു കോടതിയെ സമീപിച്ചത്.
അമരാവതി തലസ്ഥാന നഗരിയുടെ മാസ്റ്റര്‍ പ്ലാനില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ടതാണ് അമരാവതി ഇന്നര്‍ റിങ് റോഡ് കേസ്. 330 കോടി രൂപയുടെ എപി ഫൈബര്‍ നെറ്റ് പ്രോജക്ടിന്റെ ഫേസ്-1 പ്രകാരമുള്ള വര്‍ക്ക് ഓര്‍ഡര്‍ ഇഷ്ട കമ്പനിക്ക് അനുവദിക്കുന്നതിനായി ടെന്‍ഡറില്‍ കൃത്രിമം കാണിച്ചെന്നതാണ് ഫൈബര്‍ നെറ്റ് കേസ്. ടെന്‍ഡര്‍ അനുവദിച്ചതു മുതല്‍ മൊത്തം പദ്ധതിയുടെ പൂര്‍ത്തീകരണം വരെ ക്രമക്കേട് നടന്നതായും ഇത് സംസ്ഥാന ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയതായും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ആരോപിരിച്ചിരുന്നു.
2014- 2019 കാലഘട്ടത്തില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്ത് ഉടനീളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയില്‍ എപി സ്കില്‍ ഡെവലപ്മെന്റ് ആരംഭിച്ചത്. 371 കോടിയുടെ ഈ പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നിലവില്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നായിഡു. നൈപുണ്യ വികസന കേസില്‍ സപ്തംബര്‍ ഒമ്പതിനാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: