ആലത്തൂര്‍: കാറില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 45.9 ഗ്രാം എംഡിഎംഎയുമായി എറണാകുളം, തൃശൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ ആലത്തൂര്‍ പോലീസിന്റെ പിടിയില്‍. എറണാകുളം കാലടി ചെങ്ങല്‍ പടയട്ടി വീട്ടില്‍ അജയ് (23), തൃശൂര്‍ മാടക്കത്തറ ഇടപ്പറമ്പില്‍ വീട്ടില്‍ അഭിമന്യു (22), കാലടി കിഴക്കനേടത്ത് വീട്ടില്‍ എബിന് (22), കാലടി ചെങ്ങല്‍ കൂനത്താന്‍ വീട്ടില്‍ ആല്ബിന് (22), തൃശൂര്‍ പാടൂര്‍ കൊട്ടുക്കല്‍ വീട്ടില്‍ റിസ്വാന് (21) എന്നിവരാണ് പിടിയിലായത്.
ആലത്തൂര്‍ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയില്‍ ആലത്തൂര്‍ എരിമയൂര്‍ തോട്ടുപാലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ലഹരി കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിമരുന്ന് വില്‍പ്പനക്കായി ആലത്തൂരില്‍ എത്തിച്ചപ്പോഴാണ് പോലീസ് പിടിയിലായത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി അശോകന്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ എസ്. അനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ് കുമാര്‍, സാദിഖലി എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂര്‍ പോലീസും സബ്ബ് ഇന്‍സ്പെക്ടര്‍ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: