Categories: Kerala

വ്യാജരേഖ കേസില്‍ കെ.വിദ്യ റിമാന്‍ഡില്‍; രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്

ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചു. ഇതിനു ശേഷം വീണ്ടും 24ന് ഉച്ചയ്ക്ക് 2.45നു ശേഷം വീണ്ടും വിദ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മണ്ണാര്‍കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാലു ദിവസം ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചു. ഇതിനു ശേഷം വീണ്ടും 24ന് ഉച്ചയ്‌ക്ക് 2.45നു ശേഷം വീണ്ടും വിദ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.  

നേരത്തേ, ആവശ്യത്തിലധികം ആഘോഷിച്ചുകഴിഞ്ഞില്ലേ എന്ന് മാധ്യമങ്ങളോട് കെ. വിദ്യ പ്രതികരിച്ചിരുന്നു. വ്യാജ രേഖ കേസില്‍ അറസ്റ്റിലായി മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പരാമര്‍ശം.തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അറിയാമല്ലോ എന്നും വിദ്യ ചോദിച്ചു. നിയമപരമായി ഏതറ്റം വരെയും പോകാന്‍ തന്നെയാണ് തീരുമാനമെന്നും വിദ്യ പറഞ്ഞു.

എവിടെയും വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ബയോഡേറ്റയില്‍ മാത്രമാണ് മഹാരാജാസ് കോളെജിലെ അധ്യാപന പരിചയം സൂചിപ്പിച്ചിട്ടുള്ളതെന്നുമാണ് വിദ്യയുടെ വാദം. അട്ടപ്പാടി കോളെജ് പ്രിന്‍സിപ്പിന്റെ നേതൃത്വത്തില്‍ തനിക്കെതിരായ നടന്ന രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്കു പിന്നിലെന്നും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കേസ് റജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.  

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നു മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്

Recent Posts