ന്യൂദല്‍ഹി: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ചു തീവച്ച കേസിലെ പ്രതിയെ ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയതായി റിപ്പോര്‍ട്ട്. ഹിന്ദി ദിനപത്രം ദൈനിക് ഭാസ്കര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്ത്തകന് സച്ചിന് ഗുപ്തയും ഐഎഎന്‍എസ് അസിസ്റ്റന്റ് എഡിറ്റര്‍ അതുല്‍ കൃഷനും ഇതു സംബന്ധിച്ച വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്ബ സിയാന മേഖലയില്‍ നിന്ന് ഉത്തര്‍പ്രദേശ് എടിഎസ് സംഘം കസ്റ്റഡിയില്‍ എടുത്തന്നെന്നാണ് റിപ്പോര്‍ട്ട്.
ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് സെയ്ഫി പത്താം ക്ലാസ് പാസായിട്ടുണ്ട്. ഏകദേശം 8 വര്‍ഷമായി ആശാരിപ്പണിയിലാണ്. അദ്ദേഹത്തിന് 4 സഹോദരന്മാരുണ്ട്, അവരില്‍ 2 പേര് ഗാസിയാബാദിലും 2 പേര് ബുലന്ദ്ഷഹറിലും താമസിക്കുകയാണ്. സൈഫിയും സഹോദരങ്ങളും മരപ്പണി ജോലിയിലാണ്. സാധാരണയായി ജോലി ആവശ്യത്തിനായാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. എന്നാല്‍ സെയ്ഫി എങ്ങനെ കേരളത്തിലെത്തിയെന്ന് അറിയില്ലെന്ന് പ്രതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) നാലംഗ സംഘം തിങ്കളാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംഘം സംശയിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
സംഭവത്തിന് ശേഷം കോഴിക്കോട് എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ ഒരു വയസുള്ള കുട്ടിയും സ്ത്രീയുമടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തി. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നു ലഭിച്ച ചില വിവരങ്ങളാണ് പ്രതിയെ പറ്റിയുള്ള സൂചനയിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘവും നോയിഡ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരച്ചിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: