ന്യൂദല്‍ഹി: നിശ്ചയിച്ചതിന് അഞ്ചു മാസം മുന്‍പ് പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതിലൂടെ ഇന്ത്യ നേടിയത് പല കാര്യങ്ങള്‍. ഇതിലൂടെ 27 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാനായി. എണ്ണ ഇറക്കുമതിയില്‍ 41,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ 40,600 കോടി രൂപയുടെ വരുമാനം കര്‍ഷകര്‍ക്ക് ഉറപ്പുവരുത്താനുമായി.
ഒക്ടോബര്‍ മുതല്‍ അണ്‍ബ്ലെന്‍ഡഡ് പെട്രോളിന് ലിറ്ററിന് രണ്ട് രൂപ അധികം മലിനീകരണ നികുതി ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് നല്‍കേണ്ടി വരില്ലെന്നതാണ് പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രണം എന്ന ലക്ഷ്യം കൈവരിച്ചതുകൊണ്ടുള്ള നേട്ടം. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ് പെട്രോളിയം മന്ത്രി രാം നായിക്കിന്റെ മേല്‍നോട്ടത്തില്‍ എഥനോള്‍ മിശ്രണം ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരുകളുടെ കാലത്ത് പദ്ധതി പാതിവഴിയിലായി. 2014ല്‍ ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 2.3 ശതമാനമായിരുന്നു മിശ്രണം. 2014ല്‍ 67 കോടി ലിറ്റര്‍ എഥനോളായിരുന്നു മിശ്രണത്തിനായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 450 കോടി ലിറ്ററായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരിമ്പ്, ധാന്യങ്ങള്‍ തുടങ്ങി അന്നജം ധാരാളമടങ്ങിയ ജൈവവസ്തുക്കളില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ലഭ്യത മെച്ചപ്പെടുത്തുന്നതിന് ധാന്യങ്ങളില്‍ നിന്നും കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും എഥനോള്‍ ഉത്പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എഥനോള്‍ കൂട്ടിച്ചേര്‍ക്കുന്നത് പെട്രോളിന്റെ ജ്വലന ഗുണനിലവാരം മെച്ചപ്പെടുത്തുകയും പുറന്തള്ളുന്ന വാതകങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്‌ക്കുകയും ചെയ്യുന്നു.
നിലവിലുള്ള സാഹചര്യത്തില്‍ ഖനനം ചെയ്തെടുക്കുന്ന ഇന്ധനങ്ങളേക്കാള്‍ വിലക്കുറവാണ്. ഉപയോഗക്ഷമത തെളിയിക്കപ്പെട്ടതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ 2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ പെട്രോളിയം കമ്പനികള്‍ക്കും 10 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്‍ക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പെട്രോളിയം മന്ത്രാലയവും നിതി ആയോഗും സംയുക്തമായി തയ്യാറാക്കിയ പദ്ധതിപ്രകാരം 2025-26 ഓടെ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
















