ചൈന ഒരു നിയോ കൊളോണിയല്‍ ശക്തിയായി അനുദിനം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ പോലെ പ്രക്ത്യക്ഷത്തില്‍ കോളനികളൊന്നുമില്ലെങ്കിലും തങ്ങളുടെ പക്കല്‍ നിന്നും സഹായം കൈപ്പറ്റുന്ന മറ്റു രാജ്യങ്ങളെ കോളനികള്‍ പോലെയാണ് ചൈന പരിഗണിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ മേല്‍ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നോ അതിനും മുകളിലാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ചൈനക്കുള്ള സ്വാധീനം. സാമ്പത്തികമായും, സായുധമായും നയപരമായും പല മൂന്നാം ലോകരാജ്യങ്ങളും ഇന്ന് ചൈനീസ് കുരുക്കില്‍ പെട്ടിരിക്കുകയാണ്. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക അതിനൊരു ഉത്തമ ഉദാഹരണമാണ്. ഇനി ആഫ്രിക്കയുടെ കാര്യമെടുത്താല്‍ പല രാജ്യങ്ങളും ഇപ്പോള്‍ ചൈനയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.
ചൈനയുടെ ധനസഹായത്താല്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളും വാതക പൈപ്പ് ലൈന്‍, ഹൈവേ, റയില്‍വേ, തുറമുഖം, എയര്‍പോര്‍ട്ട് തുടങ്ങിയ വന്‍കിട പദ്ധതികള്‍ വികസിപ്പിക്കുന്നുണ്ട്. ഇങ്ങനെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചു ഇതിലൂടെ ആ രാജ്യങ്ങളിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ചൈനക്ക് പരമ പ്രധാനം. ഇത്തരത്തില്‍ വിഭവ ചലനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക പുരോഗതിയാണ് ചൈന കണക്കുകൂട്ടുന്നത്. പക്ഷെ ഈ പദ്ധതികള്‍ ആ രാജ്യങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് മാത്രമല്ല അത് ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആ രാജ്യങ്ങളെ തള്ളിവിടുകയും ചെയ്യും. കൂടാതെ, ചൈനീസ് സംരംഭങ്ങളും നിക്ഷേപങ്ങളും പ്രദേശിക സമൂഹത്തിന് താരതമ്യേന ചെറിയ ശതമാനം മാത്രമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുള്ളൂ. ചൈനയെ സംബന്ധിച്ച് മാനവ വിഭവം ധാരാളമായി ഉള്ളതിനാല്‍ കഴിവുള്ള സ്വന്തം പൗരന്മാരെ ഇത്തരത്തിലുള്ള രാജ്യങ്ങളിലേക്ക് ചൈന നിയമിക്കുന്നു. ഇതും പോരാഞ്ഞു ചൈനീസ് കമ്പനികളാണ് എല്ലാ കരാര്‍ ജോലികളും ഏറ്റെടുത്തു ചെയ്യുന്നത് ഈ പ്രവര്‍ത്തനം ആ രാജ്യങ്ങളിലെ ആഭ്യന്തര വ്യവസായത്തിന് തുരങ്കം വയ്‌ക്കുന്നതിന് തുല്യമാണ്.എന്തിനേറെ പറയണം ഇത്തരത്തിലുള്ള ചൈനയുടെ സാമ്പത്തിക കോളനിവല്‍ക്കരണം മിക്ക മൂന്നാം ലോക രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയായി ഭവിക്കുന്നു. ചൈനയുടെ പുതിയ ആഗോള കോളനിവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാന ഇരയാണ് ആഫ്രിക്ക. അവിടെനിന്നുള്ള ധാതുക്കള്‍, പെട്രോളിയം, കാര്‍ഷികവിളകള്‍, എന്നിവ ചൂഷണം ചെയ്തുകൊണ്ടാണ് ചൈന പുരോഗതിയുടെ പടികള്‍ അതിവേഗം ചവിട്ടിക്കയറുന്നത്. ആഫ്രിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നിലയില്‍ 39 രാജ്യങ്ങളില്‍ ചൈനയുടെ സാനിധ്യം ഭയാശങ്കയുളവാക്കുന്ന രീതിയിലാണ്. സ്വതവേ ദരിദ്രരായ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചൈനയുടെ ബില്യണ്‍ ഡോളര്‍ നിക്ഷേപങ്ങളും വായ്‌പകളും ഒരു വിധ സങ്കോചവും കൂടാതെ പതിവായി സ്വീകരിക്കുന്നു. അതിന്റെ വരും വരായ്‌കകളെക്കുറിച്ചു തെല്ലും ആലോചിക്കാതെയാണ് പൂര്‍ണമായും ചൈനക്ക് അവര്‍ വഴങ്ങിക്കൊടുക്കുന്നത്.
ഒമ്പത് വര്‍ഷം മുമ്പ് അമേരിക്കയെ മറികടന്ന് ആഫ്രിക്കയുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈന മാറി. കഴിഞ്ഞ വര്‍ഷം ബെയ്ജിംഗില്‍ നടന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ (ആഅഞഎ) കെനിയയുമായും എത്യോപ്യയുമായും വാണിജ്യസാമ്പത്തിക കരാറുകളില്‍ ഒപ്പുവെച്ചുകൊണ്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ചൈന കൂടുതല്‍ സജീവമായി. നെയ്‌റോബിയെയും മൊംബാസയെയും ബന്ധിപ്പിക്കുന്ന 470 കിലോമീറ്റര്‍ റെയില്‍വേ പാത കഴിഞ്ഞ വര്‍ഷം ചൈനയുടെ സഹായത്തോടെ പണികഴിപ്പിച്ചു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്. ദക്ഷിണ സുഡാന്‍, ഉഗാണ്ട, റുവാണ്ട, ബുറുണ്ടി എന്നിവിടങ്ങളിലേക്കും ഈ ശൃംഖല ചൈന വ്യാപിപ്പിക്കും. യൂറോപ്യന്‍ സാമ്രാജ്യ ശക്തികളില്‍ നിന്നും ആഫിക്കന്‍ രാജ്യങ്ങള്‍ മോചനം നേടിയ ശേഷമുള്ള ആ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്.
അതിനിടെ, കടല്‍ തീരമോ സ്വന്തമായി തുറമുഖമോ ഇല്ലാത്ത എത്യോപ്യയുടെ വിഭവങ്ങളില്‍ കണ്ണ് വെച്ച ചൈന, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്നും അയല്‍ രാജ്യമായ ജിബൂട്ടിയുടെ തുറമുഖത്തേക്ക് 800 കിലോമീറ്റര്‍ നീളമുള്ള വൈദ്യുതീകരിച്ച റെയില്‍പാത നിര്‍മ്മിക്കുകയുണ്ടായി. ഒരു പ്രബല ചൈനീസ് ബാങ്ക് മൂലധന നിക്ഷേപം നടത്തിയ പദ്ധതി പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിലാണുള്ളത്. ഇതും കൂടാതെ പുതിയ ലൈറ്റ് റെയില്‍ സംവിധാനം എത്യോപ്യയില്‍ ചൈന വികസിപ്പിച്ചു. തങ്ങള്‍ പണം മുടക്കി നിര്‍മിച്ച വന്‍കിട നിക്ഷേപങ്ങള്‍ക്ക് സംരക്ഷണമേകനെന്ന വ്യാജേന ചൈന സൈനികതാവളങ്ങള്‍ ആഫ്രിക്കയില്‍ നിര്‍മിച്ചുകോണ്ടിരിക്കുകയാണ്.
ആഗോള വാണിജ്യത്തിന്റെ അടിസ്ഥാനം പുനഃക്രമീകരിക്കുന്നതിനുള്ള ചൈനയുടെ പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ആഞക) ഏറ്റവും വലിയ പ്രാദേശിക ഘടകമാണ് ആഫ്രിക്ക. 46 ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആഞകയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ ഭാഗമായി പത്തു ലക്ഷം ചൈനക്കാര്‍ ഇതിനോടകം തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു.
ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് കിഴക്കന്‍ ആഫ്രിക്കയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സെനഗളിലെ ഡാക്കര്‍ മുതല്‍ ഗോബോണിലെ ലിബ്രെവില്ലെ വരെയുള്ള അറ്റ്‌ലാന്റിക് തീരത്ത് മറ്റു കമ്പിനിയുടെ നേതൃത്വത്തില്‍ ചൈനീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ വന്‍തോതില്‍ ആസൂത്രണം ചെയത് നടപ്പാക്കാന്‍ തുടങ്ങി. പാന്‍ആഫ്രിക്കന്‍ അതിവേഗ റെയില്‍ ശൃംഖലയ്‌ക്കുള്ള ആഫ്രിക്കന്‍ യൂണിയന്റെ പദ്ധതിയെയും ബെയ്ജിംഗ് പിന്തുണച്ചു.
വികസന പദ്ധതിയെന്ന് പേരിട്ട ചൈനയുടെ ഈ കടക്കെണി തന്ത്രത്തിന് ആഫ്രിക്കയില്‍ ആദ്യമായി ഇരയായത് ഉഗാണ്ടയാണ്. വിമാനത്താവളം ആധുനികവല്‍ക്കരിക്കാനായി എടുത്ത ചൈനീസ് വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ഉഗാണ്ടയുടെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ എന്റബെ വിമാനത്താവളം ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.
2015ല്‍, എക്‌സ്‌പോര്‍ട്ട്ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയാണ് എന്റബെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി ഉഗാണ്ടയ്‌ക്ക് 207 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കിയത്. വായ്‌പ നല്‍കുന്നതിന് വേണ്ടി അന്താരാഷ്‌ട്ര മധ്യസ്ഥത ഒഴിവാക്കുന്ന ഒരു നിബന്ധന ചൈന മനഃപൂര്‍വം വായ്‌പ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ഒരു കാരണം കൊണ്ട് മാത്രം അന്താരാഷ്‌ട്ര മധ്യസ്ഥത കൂടാതെ ചൈനയ്‌ക്ക് എന്റബെ അന്താരാഷ്‌ട്ര വിമാനത്താവളം ഏറ്റെടുക്കാം. ഉഗാണ്ടന്‍ ഉദ്യോഗസ്ഥര്‍ 2021 മാര്‍ച്ചില്‍ വായ്‌പാ പുനഃക്രമീകരണം നടത്തുന്നതിനായി ചൈന സന്ദര്‍ശിച്ചുവെങ്കിലും ഒരുതരത്തിലുള്ള വിട്ടുവീഴ്‌ച്ച ചെയ്യാനും ചൈന തയ്യാറായില്ല.
ചൈനയുടെ കൊളോണിയല്‍ തന്ത്രങ്ങള്‍ സജീവമായി മുന്നോട്ട് പോകുന്ന മറ്റ് പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പല ആഫ്രിക്കന്‍ ഗവണ്‍മെന്റുകളും വേണ്ടത്ര ആലോചിക്കാതെയാണ് ചൈനയുടെ ഈ തന്ത്രത്തില്‍ വീഴുന്നത്. തിരിച്ചടിക്കാനുള്ള കഴിവ് പലപ്പോഴും ഇത്തരത്തിലുള്ള രാജ്യങ്ങള്‍ക്കു കാണില്ല എന്ന സത്യം ചൈനയ്‌ക്കു നന്നായിട്ടറിയാം. കാര്യങ്ങള്‍ അതി സങ്കീര്‍ണമായിരിന്നിട്ടുകൂടി 2018ല്‍ നടന്ന ചൈനആഫ്രിക്ക സഹകരണ ഫോറത്തില്‍ (FOCAC) ആഫ്രിക്കന്‍ നേതാക്കള്‍ ചൈനയെ വാനോളം പ്രശംസിച്ചു.
പശ്ചിമേഷ്യയുടെ മുന്‍ സ്വാധീന മേഖലയായ ആഫ്രിക്കയെ അവര്‍ അവഗണിച്ചത് കാരണമാണ് ഈ പ്രദേശത്ത് ചൈന കണ്ണ് വെച്ചത്. ചൈന എത്രമാത്രം നിരസിച്ചാലും കൊളോണിയലിസം ചൈനീസ് സ്വഭാവസവിശേഷതകളോട തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു.
















