കൊച്ചി: കണ്ണൂര്‍ വേദിയാകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന് ലക്ഷ്യമിടുന്നത് സിപിഎമ്മില്‍ തന്റെ സമഗ്രാധിപത്യം. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ പാര്‍ട്ടിയില്‍ പിണറായിവാഴ്ച അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പിണറായി സ്തുതിപാഠകര്‍ മാത്രമാണ് കേരള ഘടകത്തില്‍ അധികാരസ്ഥാനങ്ങളില്‍ ഉള്ളത്. കേന്ദ്ര ഘടകങ്ങളും വരുതിയിലാക്കുകയാണ് അടുത്ത ലക്ഷ്യം. ഒരു വട്ടം കൂടി ജനറല്‍ സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന യെച്ചൂരി ഇതിനകം തന്നെ പിണറായിക്ക് മുന്നില്‍ കീഴടങ്ങിക്കഴിഞ്ഞു. സില്‍വര്‍ ലൈനിലടക്കം അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ പിണറായിയുടെ പ്രീതിക്ക് വേണ്ടിയാണ്. മൊത്തത്തില്‍ പിണറായി ലൈനിന് പിന്തുണ അര്പ്പിക്കലാവും പാര്‍ട്ടി കോണ്ഗ്രസിലുണ്ടാവുകയെന്നാണ് നിഗമനം.
മുസ്ലീം ലീഗ് പോലെ കേരളത്തില്‍ മാത്രം ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയായി സിപിഎമ്മും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കടക്കം കേരള ഘടകത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്ര നേതൃത്വം. പിണറായിയും കേരള ഘടകവും മുന്നോട്ട് വയ്ക്കുന്ന വികസന, രാഷ്ട്രീയ കാഴ്ചപ്പാടുകളോട് എതിര്‍പ്പുള്ള പലരും മറ്റ് സംസ്ഥാന ഘടകങ്ങളിലുണ്ട്. പക്ഷെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ത്താനുള്ള കെല്‍പ്പ് പലര്‍ക്കുമില്ലെന്ന് മാത്രം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുറന്ന് എതിര്‍ക്കുകയാണ് മഹാരാഷ്ട്രയില്‍ ഇപ്പോഴും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്. അപ്പോഴാണ് രണ്ടു ലക്ഷം കോടി രൂപ ചെലവ് വരുന്ന, ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്ന സില്‍വര്‍ലൈനുമായി മുന്നോട്ട് പോകുന്നത്.
രാഷ്ട്രീയ സമീപനത്തിന്റെ കാര്യത്തിലും കേരളത്തിലെ പാര്‍ട്ടിക്ക് വ്യത്യസ്ത നിലപാടാണ്. ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആകാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ നിലപാട് അംഗീകരിക്കാന്‍ കേരളത്തിലെ സിപിഎമ്മിന് എന്തായാലും കഴിയില്ല. ബംഗാളില്‍ സിപിഎം തൃണമൂല്‍ കോണ്‍ഗ്രസിനെയും ദേശീയതലത്തില്‍ ബിജെപിയെയും എതിര്‍ക്കുക എന്ന പാര്‍ട്ടി നയമാണ് പിന്തുടരുന്നത്.
അടവ് നയം സംബന്ധിച്ച കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് പാര്‍ട്ടികോണ്‍ഗ്രസ് വേദിയാകും. പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. അതുകൊണ്ട് തന്നെ കണ്ണൂരില്‍ നടക്കുന്ന സമ്മേളത്തില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലും യോജിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പിണറായി തയാറാകില്ല. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. എപ്രില്‍ ആറുമുതല്‍ പത്തു വരെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: