ന്യൂദല്‍ഹി: യുഎസിലെ മതപരിവര്‍ത്തന സംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്ക് നല്‍കിയതായി കണ്ടെത്തല്‍. അമേരിക്കന്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ എടിഎമ്മുകള്‍ വഴി 92.55 കോടി രൂപ പിന്‍വലിച്ച നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെടുമെന്നതിനാല്‍ വിശദാംശങ്ങള്‍ തേടുകയാണ് ഇഡി.
ഛത്തീസ്ഗഡ്, അസം ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ മതപരിവര്‍ത്തനം നടത്തുന്ന ക്രിസ്ത്യൻ ഇവാഞ്ചലിക്കല്‍ സംഘടനയായ തിമോത്തി ഇനിഷ്യേറ്റീവിന് കേരളത്തിലെ പെന്തകോസ്ത് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായി ശക്തമായ ബന്ധമുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ തേടുകയാണ് ഇഡി.മാവോയിസ്റ്റ് മേഖലയായ ഛത്തീസ്ഗഡിലെ ബസ്തർ, ധംതരി എന്നിവിടങ്ങളിലും സംഘടന വൻതോതില്‍ പണം ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടേക്ക് ആറരക്കോടി രൂപയാണ് നല്‍കിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് മുക്ത ഇന്ത്യ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ സംഘടന മാവോയിസ്റ്റുകള്‍ക്ക് പണം നല്‍കിയത് എന്നത് രാജ്യദ്രോഹക്കുറ്റമാണ്.
അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് തിമോത്തി ഇനിഷ്യേറ്റീവിന്റെ ആസ്ഥാനം. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഒരു പള്ളിയെങ്കിലും പണിയുക എന്നതാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം. കൃത്യമായി മതപരിവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യം. ഈ സംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ജൊനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നിവർക്ക് കേരളത്തിലെ ചില പെന്തക്കോസ്ത് സഭകളുമായി അടുത്ത ബന്ധമുണ്ടെന്നും ആ സഭകള്‍ക്ക് പണം കൈമാറിയതായും അന്വേഷണ ഏജൻസി സംശയിക്കുന്നു.
ഫെറാ (വിദേശനാണയ വിനിമയ നിയന്ത്രണച്ചട്ടം) നിയമം മറികടന്ന് രാജ്യത്ത് മതപരിവർത്തനത്തിനായി 92.55 കോടി രൂപ ചെലവഴിച്ചെന്ന കേസില്‍ തിമോത്തി ഇനിഷ്യേറ്റീവിനെതിരെ രാജ്യദ്രോഹകുറ്റമായ യുഎപിഎ ചുമത്തിയിക്കുകയാണ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മലയാളിയായ അജിത് വർഗീസ് മത്തായി സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതായും, വർഗീസ് ചാക്കോ ഛത്തീസ്ഗഡിലെ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആസാമിലെ പണമിടപാടുകള്‍ ബബ്ലു കുർമിയും, എ.ടി.എം. വഴി പണം പിൻവലിക്കുന്നതില്‍ സുപ്രീം ജോയും സഹായിച്ചിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഡിലെയും ആസാമിലെയും നക്‌സല്‍ സ്വാധീന മേഖലകളില്‍ പ്രവർത്തിച്ചിരുന്ന ചില മലയാളി പെന്തക്കോസ്ത് മിഷനറിമാർക്ക് ലഭിച്ചിരുന്ന വിദേശ സാമ്പത്തിക സഹായത്തിന്റെ ഉറവിടവും തിമോത്തി ഇനിഷ്യേറ്റീവ് വഴിയാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ ഏജൻസികള്‍ പരിശോധിച്ചുവരികയാണ്. 2019 മുതല്‍ ആയിരത്തിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ഏകദേശം 92.55 കോടി രൂപ പിൻവലിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ബെംഗളൂരു വിമാനത്താവളത്തില്‍ ഇമിഗ്രേഷൻ പരിശോധനയ്‌ക്കിടെ മൈക്ക മാർക്ക് പിടിയിലായതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. ഇയാളില്‍ നിന്ന് മാത്രം 24 അമേരിക്കൻ ഡെബിറ്റ് കാർഡുകളും 40 ലക്ഷം രൂപയും പിടിച്ചെടുത്തതിനെ തുടർന്നാണ് സംഘത്തിലെ മറ്റ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഡെബിറ്റ് കാർഡുകളുടെ വിതരണവും സാമ്പത്തിക കാര്യങ്ങളും ഏകോപിപ്പിച്ചിരുന്നത് മൈക്ക മാർക്കാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. രണ്ട് ഡസനിലധികം അമേരിക്കൻ ഡെബിറ്റ് കാർഡുകളും 40 ലക്ഷത്തിലധികം രൂപയും ഇഡി പിടിച്ചെടുത്തു. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും ഓണ്‍ലൈൻ അക്കൗണ്ടിംഗ് രേഖകളും പിടിച്ചെടുത്തിരുന്നു.
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ റെയ്ഡില്‍ ഈ സംഘടനയുടെ രാജ്യവ്യാപകമായ സമാന്തര സാമ്പത്തിക ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
















