പെരുമ്പാവൂർ : പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട് മഞ്ഞള്ളൂർ കോട്ടപ്പള്ളം പുത്തനാണിത്തറ വീട്ടിൽ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ് ഇയാൾ. നിരവധി പ്രാവശ്യം മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
എയർപോർട്ടിൽ നിന്ന് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് നാല് ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടെണ്ണം കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി അബൂ താഹിറിന്റെയാണ്. രണ്ടു വാഹനങ്ങൾ ഹരികൃഷ്ണൻ ഉപയോഗിക്കുന്നതാണ്. ഇയാളേയും പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാഹനങ്ങൾ കണ്ടെത്തിയത്. പ്രധാന പ്രതിയായ അബു താഹിർ (39), ഹരികൃഷ്ണൻ (25), പ്രെസ്ജിത്ത്(40), ശ്രീജേഷ്(41) സഞ്ജയ് പി (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികളാണിവർ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 18 കോടിയോളം രൂപ വിലവരുന്ന17 കിലോ ഹൈബ്രീഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ മാനാട്ടുപറമ്പ് അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൻറെ തുടരന്വേഷണത്തിലാണ് മറ്റു പ്രതികൾ പിടിയിലാത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ . അനിൽകുമാർ, എസ്.ഐ മാരായ അസരിഫ് ഷഫീഖ് , ജോജോ ജോർജ്, ,അബ്ദുൾ ജലീൽ, എ ,എ. എസ്. ഐ എം.ബി സുബൈർ , സീനിയർ സി പി ഒ അജിത് മോഹൻ, ഷിജോ പോൾ , മുഹമ്മദ് ഷാൻ, ജിജുമോൻ, സി പി ഒ മാരായ നജ്മി , ഫാസിൽ ബഷീർ , എം.എച്ച് സുധീർ എന്നിവരാണുണ്ടായിരുന്നത്.
















