മുടി ഒരു പ്രതീകമാണ്; ശക്തമായ പ്രതീകം. പ്രണയവും പകയും സൗന്ദര്യവും വാത്സല്യവും ആര്‍ദ്രതയും നിശ്ശബ്ദമായി അതില്‍ മിടിച്ചു കൊണ്ടിരിക്കുന്നു. അതറിഞ്ഞവരും അറിയാത്തവരും നാട്ടിലെമ്പാടുമുണ്ട്. കാര്‍കൂന്തലിന്റെ സൗന്ദര്യം വിവരിച്ചും വിശകലനം ചെയ്തും സ്വപ്നം കണ്ടും എത്രയെത്ര സാഹിത്യസൃഷ്ടികള്‍ നമ്മെ കോള്മയിര് കൊള്ളിച്ചിരിക്കുന്നു.
മുടി കെട്ടാതെ പകയുടെ തീനാളങ്ങള്‍ ദിനംപ്രതി ഉയര്‍ത്തി തന്റെ പ്രതിജ്ഞ നിറവേറ്റി ചരിതാര്‍ഥയായ സ്ത്രീരത്നം നമ്മുടെ ഹൃദയങ്ങളെ ഇന്നും ആവേശം കൊള്ളിക്കുന്നില്ലേ? ഒരു മഹായുദ്ധത്തിനു പോലും കാര്‍കൂന്തല്‍ കാരണമായി എന്നു നമുക്കറിയാവുന്നതല്ലേ? അപ്പോള്‍ അതിന്റെ പ്രാധാന്യം എത്രയാവുമെന്ന് നമുക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ചരിത്രവും പുരാണവും കടന്ന് മുടി നമ്മുടെ പച്ചയാഥാര്‍ഥ്യത്തിന്റെ ഉമ്മറക്കോലായയിലാണ് എത്തിയിരിക്കുന്നത്. വിദ്വേഷത്തിന്റെ , വേദനയുടെ, കണ്ണീരിന്റെ, കദനത്തിന്റെ, കരുണയുടെ … അങ്ങനെയങ്ങനെ ഒട്ടുവളരെ ചിത്രങ്ങളാണ് മുമ്പിലേക്കു വരുന്നത്. അവയൊക്കെ നല്കുന്ന സന്ദേശം എന്താണെന്നോ എങ്ങനെയാണെന്നോ പറയുക വയ്യ.
ദുശ്ശാസനന്റെ ചോരകൊണ്ട് മിനുക്കിയ ശേഷമേ മുടി മാടിയൊതുക്കൂ എന്നായിരുന്നു ദ്രൗപദിയുടെ ശപഥം. അത് നിറവേറ്റാന്‍ ആത്മസമര്‍പണത്തിന്റെ ആള്‍രൂപങ്ങളായി പഞ്ചപാണ്ഡവരും അവര്‍ക്കു പിന്നില്‍ മഹാസേനയും ഉണ്ടായിരുന്നു. അതിന്റെ ആത്യന്തികഫലം നാം കണ്ടു.
ഏതാണ്ട് അതിനോട് സാമ്യം കല്പിക്കാവുന്ന സംഭവഗതിയാണ് ദൈവത്തിന്റെ സ്വന്തം രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായത്. ഭരണകൂടത്തിന്റെ മൂക്കിനുതാഴെ പ്രിയപ്പെട്ട ചില സഹോദരിമാര്‍ തങ്ങളുടെ കൂന്തല്‍ മുറിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഓമനിച്ചു വളര്‍ത്തിയ മുടി ഹൃദയ വേദനയോടെ അവര്‍ മുറിച്ചെറിഞ്ഞത് കരുണയും ദയവും സാമാന്യബോധം പോലും ഇല്ലാത്ത രാഷ്ട്രീയ വൃകോദരങ്ങളുടെ മുമ്പിലേക്കാണ്. അത് വെറും മുടിയിഴകളായിരുന്നില്ല. കനല് വഴികളിലൂടെ നടന്നു തീര്‍ത്ത ജീവിതത്തിന്റെ തുടിക്കുന്ന ഏടുകളായിരുന്നു.
പി എസ് സി റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ പോയ നൂറുകണക്കിന് സഹോദരീ സഹോദരന്മാരുടെ പ്രതിനിധികളായിരുന്നു അവര്‍. രാഷ്ട്രീയമ്ലേച്ഛതയുടെ കുപ്പായമിട്ടവര്‍ക്ക് ലജ്ജയില്ലാതെ കൊട്ടാരത്തിന്റെ പിന്നാമ്പുറത്ത് സദ്യ വിളമ്പിയതറിഞ്ഞതിന്റെ കണ്ണീരില്‍ നനഞ്ഞതായിരുന്നു അവര്‍ മുറിച്ചിട്ട മുടിയിഴകള്‍. കണ്ണിലെണ്ണയൊഴിച്ച് പഠിച്ചും പ്രാര്‍ത്ഥിച്ചും നടന്ന അവരുടെ മുഖത്തടിച്ചതു പോലെയുള്ള പ്രവൃത്തികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു പോയ ബഹുഭൂരിപക്ഷം പേരുടെ കണ്ണീരിന് ഒരു വിലയും കല്പിക്കാത്ത ഭരണകൂടത്തിനുള്ള ശാപാഗ്നിയാണ് ആ മുടിയിഴകള്‍. പാര്‍ട്ടിക്കൊടി പിടിച്ച് തേരാ പാരാ നടക്കുന്നവര്‍ക്ക് പട്ടുപരവതാനി വിരിച്ചുകൊടുക്കുന്ന സംവിധാനത്തെ സര്‍ക്കാര്‍ എന്നു വിളിക്കുമ്പോള്‍ ഭാഷ മാനഭംഗപ്പെടുകയാണ്.
സര്‍ക്കാറിന്റെ രണ്ടാം വരവിന് തൊട്ടു മുമ്പ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരുന്ന ഹതഭാഗ്യര്‍ക്ക് തേനും പാലും ഒഴുകുന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. അത് വിശ്വസിച്ച് സ്വന്തം നാട്ടിലേക്ക് പോയവരുടെ കഴുത്തിലേക്കാണ് കൈമഴു വീശിയത്. അപ്പോള്‍ ചീറ്റിത്തെറിച്ച ചോരത്തുള്ളികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ഉണങ്ങിപ്പിടിച്ചു കിടപ്പുണ്ട്. അതിനൊപ്പം വിങ്ങിപ്പൊട്ടിയ ആത്മരോഷത്തിന്റെ സൂചകങ്ങളായി റാങ്ക്ലിസ്റ്റിലുള്ള സഹോദരിമാരുടെ ആ കൂന്തല്‍ച്ചുരുളുകളുമുണ്ടാവും. ധര്‍മാധര്‍മയുദ്ധത്തില്‍ വിജയശ്രീലാളിതരായി വന്ന പഞ്ചപാണ്ഡവരെ സാക്ഷി നിര്‍ത്തിയാണ് ദ്രൗപദി മുടിചീകിക്കെട്ടിയത്. ഇവിടെ മുറിഞ്ഞുവീണ മുടിയിഴകളെ നോക്കി കാലം നെടുവീര്‍പ്പിടുകയല്ലാതെ എന്തു ചെയ്യാന്‍. അന്ന് ധര്‍മം ഒരു ഭാഗത്തുണ്ടായിരുന്നു. ഇന്ന് പൊടിയെങ്കിലുമുണ്ടാേ കണ്ടുപിടിക്കാന്‍. അഥവാ കണ്ടുപിടിച്ചാല്‍ തന്നെ അംഗീകരിച്ചു തരുമോ? ആയതിനാല്‍ ആ മുടിയിഴകള്‍ മലയാളനാടിന്റെ നൊമ്പരത്തീയായി അധികാര കേന്ദ്രങ്ങളെ പൊള്ളിക്കട്ടെ. എല്ലാ സൗകര്യത്തോടെയും വാഴുന്ന പൊന്നുതമ്പുരാക്ക ന്മാര്‍ക്ക് എന്തായാലെന്താ! ഉറപ്പല്ലേ, എല്ലാം. പക്ഷേ, ഒന്നോര്‍ത്താല്‍ നന്ന്. നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും, സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: