കൊല്‍ക്കത്ത: പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാസ്റ്ററിട്ട ഇടതുകാല്‍ ചക്രക്കസേരയിലിരുന്ന് മമതാ ബാനര്‍ജി മുന്‍പോട്ടും പിറകോട്ടും ചലിപ്പിക്കുന്ന വീഡിയോ പുറത്ത്. ഇതോടെ പരിക്കുകള്‍ കാട്ടി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്താ ഏജന്‍സിയായ പിടിഐ പരിശോധിച്ചിട്ടില്ല. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബിജെപി വക്താവ് പ്രണോയ് റോയിയും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു.
തെരഞ്ഞെടുപ്പിനിടയില്‍ പൊതുജന പിന്തുണ ആര്‍ജിക്കാന്‍ പരിക്കുകള്‍ ഉപയോഗിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ചിത്രീകരിച്ചത് ബിജെപിയില്‍നിന്നുള്ള ആരെങ്കിലുമല്ല. ടിഎംസി പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ചെയ്തത്. മമത സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങിയെത്തണമെന്നാണ് തങ്ങള്‍ക്ക്. അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. പക്ഷെ ചക്രക്കസേരയില്‍ സഞ്ചരിച്ചുള്ള നാടകം അവര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവര്‍ കാല്‍ ചലിപ്പിച്ച് വ്യായാമം ചെയ്യുകയായിരുന്നുവെങ്കില്‍ നടന്നു തുടങ്ങണമെന്ന് താന്‍ നിർദേശിക്കുന്നു. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷയെ അപമാനിക്കുന്ന രീതിയെ അപലപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നത് എങ്ങനെയെന്ന് ബിജെപി പഠിക്കണമെന്നും പ്രതികരിച്ചു. മാര്‍ച്ച് 10ന് നന്ദിഗ്രാമില്‍വച്ചായിരുന്നു വീണ് മമതയ്‌ക്ക് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: