ജീവന് ഉണ്ടെങ്കിലേ ജീവിതം ഉള്ളൂ എന്ന് കോവിഡ് കാലത്തെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ലക്ഷ്യം കാണുന്നതാണ് കേന്ദ്ര ബജറ്റ്. 64,180 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ആരോഗ്യമുള്ള ഇന്ത്യയെയാണ് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചതിലൂടെ ഇനി ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ പതറാതെ മുന്നോട്ട് പോകുന്നതിന് ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ബജറ്റ് അവതരിപ്പിച്ചത്. ധനസമാഹരണത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കും എന്ന് കരുതിയിരുന്നു. എന്നാല്‍ നികുതി വര്‍ദ്ധന ഇല്ലാതെ സാധാരണക്കാരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. സാമ്പത്തിക മേഖലക്ക് ഊന്നല്‍ നല്കി അടിസ്ഥാന വികസനത്തിനും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
ഭാവിയിലെ ജോലി, ജോലിയിലെ ഭാവി എന്ന തത്വവും ബജറ്റില്‍ പ്രതിഫലിക്കുന്നു. ജോലി സാധ്യതകള്‍ ഇല്ലാത്ത ബജറ്റ് എന്ന ആരോപണത്തെ ഖണ്ഡിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഏഴ് വന്‍കിട തുറുമുഖങ്ങളാണ് സ്ഥാനം പിടിച്ചത്. നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് പേര്‍ക്കുള്ള ജോലിയും ഇതിലൂടെ വിഭാവനം ചെയ്യുന്നു. ദുബായിയെ ഇത്രയും വന്‍കിട നഗരമാക്കിയത് തുറമുഖങ്ങളാണ്. വന്‍കിട തുറുമുഖങ്ങള്‍ വരുന്നതോടെ വാണിജ്യപരമായും ഇന്ത്യ മുന്‍നിരയില്‍ എത്തും.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇത്രയും റോഡ് വികസനം വേണോ എന്ന് ചോദിക്കുന്നവര്‍ കോവിഡ് കാലത്ത് ഇന്ത്യയില്‍ ഒരിടത്തും ഭക്ഷ്യക്ഷാമം നേരിട്ടില്ലെന്ന വസ്തുത മറക്കരുത്. റോഡ് വികസനം വന്നതിലൂടെ ഭക്ഷ്യ ധാന്യങ്ങള്‍ പരസ്പരം കൈമാറാനും ഇതിലൂടെ കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാക്കാനും സാധിച്ചു. റോഡ് വികസനമാണ് രാജ്യ വികസനത്തിന്റെ പ്രധാനഘടകമെന്ന് അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് സമ്മതിക്കുന്നുണ്ട്.
കാര്‍ഷിക മേഖലയ്ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കോടിക്കണക്കിന് രൂപ നീക്കി വച്ചതിലൂടെ ഗ്രാമീണരുടെ ഉന്നമനവും മുന്നില്‍കണ്ടു. കരുതല്‍ മൂലധനം കഴിഞ്ഞ ബജറ്റിനേക്കാള്‍ വര്‍ദ്ധിപ്പിച്ചതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് കോട്ടം തട്ടില്ലെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നു. സേവനങ്ങളും ആനൂകൂല്ല്യങ്ങളും ജനങ്ങള്‍ക്ക് നേരിട്ട് എത്തുന്ന പദ്ധതികളെല്ലാം പ്രതിസന്ധികള്‍ക്കിടയിലും സ്ഥാനം പിടിച്ചു. കടം എടുക്കാനുള്ള പരിധി വര്‍ദ്ധിപ്പിച്ചു നല്‍കിയതിലൂടെ വികസന കാര്യങ്ങള്‍ക്ക് പണം തടസ്സമാകില്ല.
ഇന്ന് ആശങ്കയുടെ മേഖലയിലാണ് പ്രവാസിലോകം. ഇക്കൂട്ടര്‍ക്ക് ബജറ്റ് വളരെ ഗുണം ചെയ്യും. 120 ദിവസം കൊണ്ട് കമ്പനി രൂപീകരിച്ച് വ്യാപാര മേഖലയിലേക്ക് കടക്കാനാകും, ആത്മ നിര്‍ഭര്‍ ഭാരത് തുടരുമെന്നതിനാല്‍ അടിസ്ഥാന മേഖലയെ സമ്പുഷ്ടമാക്കാന്‍ സാധിക്കും.
രണ്‍ജിത് കാര്ത്തികേയന്
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: