എസ്.ബി. പണിക്കര്‍
കാമം കാമഭോഗത്താല്‍
ശമിച്ചീടില്ലൊരിക്കലും
ഹവിസ്സിനാലഗ്നി പോലെ
വീണ്ടും വര്‍ധിച്ചു വന്നിടും
ആര്‍ത്തിയാണ് മനുഷ്യനെ എവിടെയും ചതിക്കുന്നത്. ഒരിക്കലും അവന് ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്നില്ല. ആഗ്രഹപൂരണം കൊണ്ട് കാമം ഒരിക്കലും അടങ്ങുകയില്ല. അഗ്നിയില്‍ എണ്ണ ഒഴിച്ചുകൊണ്ടിരുന്നാല്‍ അഗ്നി വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലല്ലോ? പൂന്താനം പാടിയ പോലെ ആശയാകുന്ന പാശത്തില്‍ പിടി വിടാതെ തൂങ്ങിക്കിടക്കുകയാണ് മനുഷ്യര്‍ പൊതുവെ.
അജ്ഞാനികള്‍ കാമക്രോധാദികളില്‍ മുഴുകി ഇന്ദ്രിയ സുഖങ്ങള്‍ക്കായി അന്യായമാര്ഗങ്ങളൂടെ ധനവും മറ്റും സമ്പാദിക്കുന്നതിന് അതിയായി ആഗ്രഹിച്ചു നടക്കുന്നു എന്ന് ഭഗവദ്ഗീത.
‘ഒരാള്‍ക്ക് എത്ര ഭൂമി വേണം’ എന്ന പേരില്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഒരു കുഞ്ഞു കഥയുണ്ട്. ഒരിടത്ത് വെറുതേ ഭൂമി കൊടുക്കുന്നു എന്നു കേട്ട് ഒരു അത്യാര്ത്തിക്കാരന് ഓടിയെത്തി. രാവിലെ മുതല്‍ ഓടിയാല്‍ അന്തിക്കു മുമ്പ് ഓടിയെത്താവുന്നിടത്തോളം സ്ഥലം സ്വന്തമാക്കാം. നമ്മുടെ കഥാനായകന് ഓട്ടം തുടങ്ങി. സന്ധ്യയാകാറായി എന്നു കേട്ടതോടെ ആധിയായി. കൂടുതല്‍ സ്ഥലം പിടിച്ചെടുക്കാന്‍ ആഞ്ഞോടി. അവസാനം തളര്‍ന്നു വീണ് അയാള്‍ അന്ത്യശ്വാസം വലിച്ചു. വാര്‍ത്ത കേട്ട് അധികാരിയെത്തി. അയാള്‍ സഹായിയോടു ചോദിച്ചു: ഇയാളെ സംസ്ക്കരിക്കാന്‍ എത്ര ഭൂമി വേണം? സഹായി പറഞ്ഞു: ആറടി മണ്ണ്.
മനശ്ശാന്തിയുള്ളവന് മാനസികസമ്മര്‍ദം കൂടില്ല. അയാള്‍ ശാന്തമായി ഇരുന്ന് ചിന്തിച്ച് പ്രശ്നത്തിന് പരിഹാരം കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: