ന്യൂഡല്‍ഹി: വിദേശ വിനിമയ പരിപാലന ചട്ട(ഫെമ)വുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകന്‍ രണീന്ദര്‍ സിംഗ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) മുന്നില്‍ ഹാജരായില്ല.ജലന്ധറില്‍ എത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇഡി നേരത്തേ രണ്ടുതവണ സമന്‍സ് നല്‍കിയിരുന്നുവെങ്കിലും രണീന്ദര്‍ ഇതുവരെ അന്വേഷണത്തോട്സഹകരിച്ചിട്ടില്ല
ഹാജരാകന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ 27ന് രണീന്ദര്‍ സിംഗ്ഇ ഡിയോട് പുതിയ തീയതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് എത്താന്‍ ഇഡി നിര്‍ദേശിച്ചത്. രണീന്ദറിന്
സുഖമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവുമായ ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. രണീന്ദറിന് കടുത്ത പനിയും ജലദോഷവും കഫക്കെട്ടുമുണ്ട്. ആര്‍ടി പിസിആര്‍ കോവിഡ് പരിശോധനയ്‌ക്കായി സാംപിള്‍ നല്‍കി ഫലം കാത്തിരിക്കുകയാണ്. 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. എല്ലാവരുടെയും സുരക്ഷ മാനിച്ചും ആരോഗ്യനില കണക്കിലെടുത്തും തീയതി നീട്ടണമെന്ന് തന്റെ കക്ഷി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
2005-07 കാലഘട്ടത്തില്‍ സ്വന്തമാക്കിയ, ആദായനികുതി റിട്ടേണുകളില്‍ കാണിക്കാത്ത വിദേശ ആസ്തികള്‍
രണീന്ദറിനുണ്ടെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെചുറ്റിപ്പറ്റിയാണ് ഇഡിയുടെ അന്വേഷണം. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലേക്കുള്ള ഫണ്ട് കൈമാറ്റം സംബന്ധിച്ചും ബ്രിട്ടീഷ് വെര്‍ജിന്‍
അയര്‍ലന്‍ഡ്‌സിലെ ചില ട്രസ്റ്റുകളെപ്പറ്റിയും സഹസ്ഥാപനങ്ങളിക്കുറിച്ചും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് അമരീന്ദര്‍ സിംഗും രണീന്ദറും.
കേസില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച പുതിയ രേഖകള്‍ പരിശോധിക്കാന്‍ ലുധിയാനയിലെ കോടതി ഇഡിക്ക് ആദ്യം അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീടത് നിഷേധിച്ചു. 2016-ലാണ് കേസില്‍
അവസാനമായി രണീന്ദറിനെ ചോദ്യം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിപ്പിച്ച സമയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അന്വേഷണത്തെ പ്രതിരോധിക്കുന്നത്.
















