കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് നല്‍കി വന്ന സംരക്ഷണം പിന്‍വലിക്കാന്‍ പോലീസിനോട് ഹൈക്കോടതി നിര്‍ദേശം. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പോലീസിനോട് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിലാസത്തിലോ ഫോണിലോ ബന്ധപ്പെടാനാകുന്നില്ല. ഇത് പെണ്‍കുട്ടിയുടെ പതിവായി മാറിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുംഭമേളയ്‌ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്‍മാന്‍ ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
പിന്നീടാണ് ഫര്‍മാനെതിരെ മധ്യപ്രദേശ് പോലീസ് പോക്‌സോ കേസെടുത്തത്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. പെൺകുട്ടിക്കു 16 വയസ്സേയുള്ളൂവെന്നും കഴിഞ്ഞമാസം വിവാഹത്തിനു ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ദേശീയ പട്ടികവർഗ കമ്മിഷൻ അറിയിച്ചു.
















