കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നിയമ വിരുദ്ധമായി വിദേശത്തേയ്ക്ക് പണം കടത്തിയിട്ടുള്ളതായി കണ്ടെത്തല്‍. കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ 1,90,000 ഡോളര്‍ ഇവര്‍ വിദേശത്തേയ്ക്ക് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നിയമ നടപടികളും സ്വീകരിക്കാതെ കോണ്‍സുലേറ്റ് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇത്രയും പണം കടത്തിയത്. ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട കമ്മിഷന് തുകയാണ് ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കടത്തിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. സ്വപ്നയുടെ പണമിടപാടുകളും വിദേശ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ചോദ്യം ചെയ്യലിലൂടെ ശേഖരിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ഉണ്ടെന്നാണ് വിവരം.
അതേസമയം കസ്റ്റംസ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ഒരേസമയം ചോദ്യം ചെയ്യുകയാണ്. കസ്റ്റംസ് കമ്മിഷണറിന്റെ നേതൃത്വത്തില്‍ ശിവശങ്കറിനെ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് വെച്ചും, സ്വപ്നയെ കാക്കനാട് ജില്ലാ ജയില്‍, സരിത്തിനേയും സന്ദീപിനേയും വിയ്യൂര്‍ ജയിലില്‍ വെച്ചുമാണ് ചോദ്യം ചെയ്യുന്നത്. നാല് പേരുടേയും മൊഴികള്‍ പരിശോധിച്ച ശേഷമായിരിക്കും അടുത്ത നടപടി. എന്നാല്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ എന്‍ഐഎ മൂന്നാം വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ സ്വപ്ന സുരേഷും കസ്റ്റഡിയിലുണ്ടായിരുന്നു. നയതന്ത്ര ചാനല്‍ വഴി നികുതിയടക്കാതെ 17,000 കിലോ ഈന്തപ്പഴം എത്തിച്ചതിലുള്ള പ്രതികളുടെ പങ്കാളിത്തവും, ഇതിന് ശിവശങ്കര്‍ നടത്തിയ ഇടപെടലുകളും, ഒപ്പം ശിവശങ്കര്‍ സ്വപ്ന യുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും കസ്റ്റംസ് ഇവരോട് ചോദിക്കും.
അന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സംസ്ഥാനത്തേയ്ക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ കേരള സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ യാതൊരു വിധത്തിലുമുള്ള കത്തിടപാടുകള്‍ ഉണ്ടായിട്ടില്ല. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ അനാഥാലയങ്ങളില്‍ വിതരണം ചെയ്തതെന്നും മുന്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയിരുന്നു. ഇതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: