തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ പിണറായി സര്‍ക്കാരിന്റെ ഭൂതകാല ചെയ്തികളിലെ വീഴ്ചകള്‍ കണ്ടെത്താന്‍ സ്വപ്നാസുരേഷിനെ വീണ്ടും ചോദ്യം ചെയ്ത് വിജിലന്‍സ്. തിരുവനന്തപുരം മുട്ടത്തറയിലെ വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു വീണ്ടും ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്തത്. ഏകദേശം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു.
ഈയിടെ ചില യൂട്യുബ് ചാനലുകളില്‍ വന്ന സ്വപ്ന സുരേഷിന്റെ അഭിമുഖങ്ങള്‍ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലായ ചില വെളിപ്പെടുത്തലുകളും നടന്നിരുന്നു. ലൈഫ് മിഷന്‍ കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. ഈ പഴയ കേസില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയാണ് വിജിലന്‍സ് വിളിപ്പിച്ചതെന്നും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ അന്വേഷണം വരുന്നത് സ്വാഭാവികമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് വീണ്ടും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആറ് കോടി രൂപയുടെ അഴിമതി നടന്നതായി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു.
എന്താണ് ലൈഫ് മിഷന്‍ പദ്ധതി?
കേരളത്തിലെ ഭവനരഹിതരായ എല്ലാ പാവപ്പെട്ടവർക്കും സുരക്ഷിതമായ വീടുകൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ (Livelihood, Inclusion and Financial Empowerment – LIFE). വീടില്ലാത്തവർക്ക് വീടും, സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഫ്ലാറ്റുകളും നിർമ്മിച്ച് നൽകുന്നതിനൊപ്പം ഗുണഭോക്താക്കൾക്ക് ഉപജീവനമാർഗ്ഗവും സാമ്പത്തിക ശാക്തീകരണവും ഈ പദ്ധതി ലക്ഷ്യമിടുന്നു
കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്തെ ലൈഫ് മിഷന്‍ പദ്ധതി വിവാദമായത് എങ്ങിനെ?
കേരളത്തിൽ ഭൂരഹിതരും ഭവനരഹിതരുമായവർക്കായി പിണറായി സർക്കാർ ആവിഷ്‌കരിച്ച ലൈഫ് മിഷൻ പദ്ധതി വിവാദമായത് വിദേശസഹായം സ്വീകരിക്കുന്നതിലെ നിയമലംഘനങ്ങളും അഴിമതി ആരോപണങ്ങളും മൂലമാണ്. വടക്കാഞ്ചേരിയിൽ വീടുകൾ നിർമ്മിക്കാൻ യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റ് നൽകിയ സാമ്പത്തിക സഹായത്തിൽ കോഴയിടപാടുകൾ നടന്നുവെന്നതാണ് പ്രധാന ആരോപണം.
ഇത്രയും കാലമായി വിജിലന്‍സ് ലൈഫ് മിഷന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് എന്തുകൊണ്ട്?
2020 സെപ്റ്റംബറിലാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതിക്കേസ് പുറത്തുവരുന്നത്. യുഎഇ റെഡ് ക്രസന്റിൽ നിന്ന് പാവങ്ങൾക്കായി വീട് നിർമിക്കാൻ ലഭിച്ച 20 കോടി രൂപയിൽ കോടികളുടെ കോഴയും കള്ളപ്പണ ഇടപാടും നടന്നെന്നായിരുന്നു പ്രധാന ആരോപണം
പദ്ധതിയുടെ കരാർ ലഭിക്കുന്നതിനായി യൂണിറ്റാക് ബിൽഡേഴ്സ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മുൻ ഉദ്യോഗസ്ഥരും കോൺസുലേറ്റ് പ്രതിനിധികളും ചേർന്ന് കമ്മീഷൻ കൈപ്പറ്റിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടെത്തിയത്.
വിദേശസഹായ നിയന്ത്രണ നിയമം (FCRA) ലംഘിച്ചെന്ന് കാണിച്ച് 2020 സെപ്റ്റംബറിൽ സിബിഐ (CBI) കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെ സംസ്ഥാന വിജിലൻസും അന്വേഷണം ആരംഭിച്ചു. പക്ഷെ വിജിലന്‍സ് പിണറായി സര്‍ക്കാരിന് കീഴിലായതിനാല്‍ സ്വാഭാവികമായും ഈ അന്വേഷണത്തില്‍ സ്തംഭനമുണ്ടായി. ഇപ്പോള്‍ സര്‍ക്കാര്‍ മാറിയതോടെ യുഡിഎഫ് സര്‍ക്കാര്‍ മുന്‍ പിണറായി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ലൈഫ് മിഷന്‍ കേസ് ഉപയോഗിക്കുകയാണ്.
















