തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും അഷ്ടമി രോഹിണി ദിവസം മുതല്‍ പുനരാരംഭിക്കുന്നു. നിവേദ്യ ഇനങ്ങളായ പാല്‍പ്പായസം, നെയ്യ് പായസം, അപ്പം, അട, വെണ്ണ, പഴം,പഞ്ചസാര, അവില്, ഭഗവാന് ആടിയഎണ്ണ തുടങ്ങിയ പ്രസാദങ്ങള്‍ സീല്‍ ചെയ്ത ഡബ്ബകളിലും കവറുകളിലുമായി വിതരണം ചെയ്യാനും തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം തുടങ്ങിയ വഴിപാടുകള്‍ നടത്താനും അടിയന്തിര ഭരണസമിതിയോഗം തീരുമാനിച്ചു.
അഷ്ടമിരോഹിണി ദിനത്തില്‍ 10000-അപ്പം, 200-ലിറ്റര്‍ പാല്പായസം, 100-അട തുടങ്ങിയ നിവേദ്യങ്ങള്‍ ശീട്ടാക്കാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യാനുസരണം പ്രസാദങ്ങള്‍ ശീട്ടാക്കാം. കൂടാതെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടംകളി വഴിപാട് ശനിയാഴ്ച്ച മുതല്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭരണസമിതിയോഗം നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ വെര്‍ച്ച്വല്‍ ക്യൂ പ്രകാരം ദര്‍ശനത്തിന് വരുന്ന ഭക്തരെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കിഴക്കേനടയിലെ ക്യൂ കോംപ്ലക്സ് വഴി കിഴക്കേ ഗോപുരത്തിലൂടെ സ്വര്‍ണ്ണ കൊടിമരത്തിനു മുന്നില്‍കൂടി വലിയ ബലികല്ലുവരെ പോയി ദര്‍ശനം നടത്താം.
ശ്രീ കോവിലില്‍ നെയ്യ് വിളക്ക് വഴിപാട് നടത്തുന്ന ഭക്തരെ ക്യൂ കോംപ്ലക്സിലെ പ്രത്യേക വരി വഴി നേരെ കിഴക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിയ്ക്കാനും അനുവദിയ്ക്കും. ദര്‍ശനത്തിനുശേഷം, നെയ്യ് വിളക്ക് ശീട്ടാക്കിയ ഭക്തര്‍ക്ക് അര്‍ഹതപ്പെട്ട നിവേദ്യകിറ്റും ക്ഷേത്രഗോപുരത്തിന് നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: