സൂര്യനാണ് പ്രപഞ്ചത്തില്‍ ജീവനും ജീവിതവും നിയന്ത്രിക്കുന്നത്. അഥവാ സൂര്യനാണ് പ്രപഞ്ചത്തിന്റെ ഊര്‍ജ്ജദാതാവ്. പുരാണങ്ങളില്‍ സൂര്യദേവന്റെ തേര് ചിത്രീകരിച്ചിരിക്കുന്നത് ഒറ്റച്ചക്രമുള്ള വാഹനമായാണ്. എന്താണ് ഒറ്റച്ചക്രമുള്ള വാഹനത്തിന്റെ പ്രത്യേകത? ആ വാഹനത്തിന് നിശ്ചലമായിരിക്കാന്‍ കഴിയില്ല. നിന്നുപോയാല്‍ പതനമാണ് ഫലം. സൂര്യന്‍ നിശ്ചലമായാല്‍ പ്രപഞ്ചത്തിന്റെ അവസാനമാണ്.
സൂര്യചലനത്തിന്റെ പ്രതിസ്പന്ദനങ്ങളായാണ് ഭൂമിയിലെ ജീവിതവും, കാലപ്രവാഹവും നിജപ്പെട്ടിരിക്കുന്നത്. സൂര്യനെപ്പോലെ തന്നെ പ്രപഞ്ചത്തിലെ ഒന്നിനും വെറുതെയിരിക്കാന്‍ നിര്‍വാഹമില്ല. ജീവനുള്ളതിനും അല്ലാത്തതിനും ഇത് ബാധകമാണ്. ഈ ചലനം അനുകൂലോര്‍ജ്ജവും പ്രതികൂലോര്‍ജ്ജവുമായ് രൂപപ്പെടാം. പ്രവാഹം താഴ്‌ച്ചയിലേക്കാകര്‍ഷിക്കപ്പെടുന്ന സ്വാഭാവികത പോലെ അനുകൂലവും പ്രതികൂലവുമായ ഊര്‍ജ്ജം ഉചിതമായ സാഹചര്യത്തെ തേടുന്നു. ഇതാണ് സന്ധാരണം.
എപ്പോള്‍ എന്താണ് സംഭവിക്കുക എന്നത് ജീവികള്‍ക്ക് അനിശ്ചിതമാകുന്നതിന്റെ അടിസ്ഥാനം മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയാത്ത ഈ ഊര്‍ജ്ജപ്രവാഹങ്ങളാണ്. അതിന്റെ ഗണിതം വിധാതാവിന് മാത്രമേ അറിയൂ. പിതാവ് പുത്രനെ വധിക്കുന്നു. മാതാവ് അരുമസന്താനത്തെ ഉപേക്ഷിക്കുന്നു. പ്രിയശിഷ്യനെ ഗുരു ശപിക്കുന്നു. ഇത്തരം അത്യാഹിതങ്ങളുടെ എല്ലാം ചോദന വിപരീതോര്‍ജ്ജത്തിന്റെ അടിസ്ഥാനത്തിലാണ്.
ഇങ്ങനെയുള്ള എതിരോര്‍ജ്ജങ്ങളുടെ ദൃഷ്ടാന്തങ്ങള്‍ രാമായണത്തില്‍ അനവധി കണ്ടെത്താന്‍ കഴിയും. അതിപ്രഭാവശാലിയായ ശ്രീരാമനെ സംബന്ധിച്ച ഒരെണ്ണം ഉദാഹരിക്കാം. ഭഗവാന്‍പോലും പ്രസ്തുതകാര്യങ്ങളില്‍ നിന്ന് മുക്തനല്ലായെന്ന് സാരം.
ശ്രീരാമന്‍ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമാണ്. മനുഷ്യപരിമിതിയേയും പ്രപഞ്ചനിയമങ്ങളേയും കണക്കിലെടുത്ത് രാമന് ലക്ഷ്യപ്രാപ്തിയ്‌ക്കായി വിഷ്ണുവിന്റെ അംശാവതാരങ്ങളായി ഭരതനും ലക്ഷ്മണനും ശത്രുഘ്‌നനും പിറവിയെടുക്കുന്നു. ഏതാണ്ടിതേ കാലയളവില്‍ വേറൊരു സാക്ഷാത്കാരത്തിന് വേണ്ടി പരശുരാമനായ് വിഷ്ണുവിന്റെ മറ്റൊരു അംശാവതാരവും ഭൂമിയില്‍ ഉരുവമെടുത്തിട്ടുണ്ട്. പരശുരാമന്‍ അതീവ ശക്തിശാലിയും ക്ഷിപ്രകോപിയുമാണ്. എതിരോര്‍ജ്ജം (ചാക്രികത) ഈ രണ്ടു മഹാപുരുഷന്മാരേയും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് നേര്‍ക്കുനേര്‍ നിര്‍ത്തുന്നു. ശ്രീരാമനും പരശുരാമനും! ഏറ്റുമുട്ടിയാലുള്ള സ്ഥിതി എന്തായിരിക്കും?
ശ്രീരാമന്‍ സീതാപരിണയത്തിന് പോയി പരീക്ഷണത്തില്‍ വിജയിച്ച് പത്‌നിയുമായ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന വഴിമദ്ധ്യത്തിലായിരുന്നു പരശുരാമനും ശ്രീരാമനും മുഖാമുഖം വന്നത്. സീതയുടെ പിതാവായ ജനകമഹാരാജാവ് കഠിനമായ പരീക്ഷണമായിരുന്നു
പുത്രിയുടെ വിവാഹത്തിനായൊരുക്കിയത്. ജനകന്റെ പക്കല്‍ ദിവ്യമായ മഹേശ്വരചാപമുണ്ട്. ഒരു സാധാരണ യോദ്ധാവിന് അതൊന്നിളക്കാന്‍ പോലുമാവില്ല. ആ ചാപമെടുത്ത് ഞാണ്‍കെട്ടി ചാപത്തെ മുറിക്കണം. അങ്ങനെയുള്ള വീരന് മാത്രമേ കന്യാദാനം നല്‍കൂ. പല യോദ്ധാക്കളും വന്ന് പരാജയപ്പെട്ട ഇടത്തില്‍ കൈലാസ പര്‍വതത്തെ ഇളക്കിയ സാക്ഷാല്‍ രാവണനും വന്ന് ലക്ഷ്യം കാണാതെ മടങ്ങി. എന്നാല്‍ ശ്രീരാമന്‍ മഹേശ്വരചാപത്തെ നിഷ്പ്രയാസം ഭഞ്ജിച്ച് സീതയെ നേടി.
ഈ വിവരം പരശുരാമന്റെ ചെവിയിലുമെത്തി. സ്വതേ ക്ഷത്രിയവിരോധിയായ പരശുരാമന് അയോദ്ധ്യാരാജകുമാരന്റെ അസാധാരണ വിജയം അസഹ്യമായിതീരുന്നു. ശ്രീരാമനേയും സംഘത്തേയും വഴിയില്‍ തടഞ്ഞ് പരശുരാമന്‍ കഠിനമായ് ക്ഷോഭിച്ചു. ശ്രീരാമന്റെ വീരത്വം താനംഗീകരിക്കണമെങ്കില്‍ തന്നോട് യുദ്ധം ചെയ്യുകയോ മഹേശ്വരചാപം പോലെ ശക്തമായ തന്റെ വില്ല് ഞാണ്‍കെട്ടി കുലക്കുകയോ വേണം. അല്ലാത്തപക്ഷം ശ്രീരാമന്റേത് മായാവിദ്യമാത്രമാണ്. ഇതുകേട്ട
പാടെ ഭയപ്പെട്ട ദശരഥന്‍ പരശുരാമന്റെ കാലില്‍ വീണ് കേണപേക്ഷിച്ചു. പരശുരാമന്‍ വഴങ്ങിയില്ല. അവസാനം ശ്രീരാമന്‍ മുന്നോട്ട് വന്ന് പരശുരാമന്റെ വില്ല് വാങ്ങി നിഷ്പ്രയാസം ഞാണ്‍കെട്ടി ശരം തൊടുത്ത് ലക്ഷ്യം കാണിച്ചുതരാന്‍ പറഞ്ഞു. തൊടുത്ത ശരം തിരിച്ചെടുക്കാനാവില്ല. ലക്ഷ്യം കാണിച്ചു തരാത്ത പക്ഷം പരശുരാമന്റെ തലയായിരിക്കും തന്റെ ഉന്നം!!
പരശുരാമന് കാര്യം മനസ്സിലായി. അസ്ത്രശസ്ത്രങ്ങളില്‍ അതുല്യനായ തന്റെ ശിരസ്സ് ലക്ഷ്യംവെച്ച് വെല്ലുവിളിക്കണമെങ്കില്‍ ഇയാള്‍ മനുഷ്യനല്ല. സാക്ഷാല്‍ ശ്രീനാരായണന്റെ അവതാരം തന്നെ.
പരശുരാമന്റെ എല്ലാ അഹങ്കാരവും അടങ്ങി. അദ്ദേഹം ഭഗവാനെ പ്രദക്ഷിണം വെച്ച് ഭക്ത്യാദരം കീര്‍ത്തനങ്ങള്‍ ചൊല്ലി. പിന്നീട് ദ്വീപാന്തരത്തിലുള്ള ദുഷ്ടരാക്ഷസന്മാരെ രാമശരത്തിന് പാത്രമാക്കാന്‍ അപേക്ഷിച്ച് വിനീതനായ് മടങ്ങി.
പ്രദീപ് പേരശ്ശന്നൂര്‍
















