തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളഭാഷയ്‌ക്ക് നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. മനുഷ്യര്‍ക്കിടയില്‍ മനുഷ്യര്‍ തന്നെ സൃഷ്ടിച്ചെടുത്ത വൈജാത്യങ്ങളെക്കുറിച്ച് എഴുത്തച്ഛന് മുമ്പേയുള്ളവരുടെ കൃതികളില്‍ ദൃശ്യമായിരുന്നെങ്കിലും എല്ലാ സൃഷ്ടികളുടെയും ഔന്നത്യത്തിലാണ് മനുഷ്യന്‍ എന്ന സ്വത്വബോധത്തെയാണ് തന്റെ ഉയര്‍ന്ന വീക്ഷണ രീതിയാല്‍ എഴുത്തച്ഛന്‍ ആദ്യം ആക്രമിച്ചത്. പ്രക്ഷുബ്ധമായൊരു സാമൂഹ്യ സാഹചര്യത്തിലേക്കായിരുന്നു എഴുത്തച്ഛന്റെ വരവ്. യൂറോപ്യന്മാരും അവര്‍ക്കൊപ്പം മതപരിവര്‍ത്തനത്തിനെത്തിയ സുവിശേഷകരും, അതിന് അനുബന്ധമായി സാമൂഹ്യ, മത, രാഷ്‌ട്രീയ മേഖലകളിലുണ്ടായ ഉപജാപങ്ങളും തീരാത്ത കലാപങ്ങളും നടമാടിയ ഭീതിതമായ കാലം. സദാചാരങ്ങള്‍ക്കുമേല്‍ മതാചാരങ്ങള്‍ വാണിരുന്ന കാലം.
തീര്‍ത്തും ലളിതമായ ശൈലിയില്‍, മനഃപാഠമാക്കി പാടാവുന്ന ഈരടികളിലൂടെ ധര്‍മചിന്തകളെ സ്ഥായിയാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുവഴി ഈശ്വരചിന്ത ഊട്ടിയുറപ്പിച്ച്, പരമ്പരാഗത മൂല്യങ്ങളുടെ അന്തസ്സുയര്‍ത്തി, സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ കൂടുതല്‍ പേരിലേക്കെത്തിച്ച് അവയെ ആഴത്തില്‍ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു. മലയാള ഭാഷാ പിതാവായി അദ്ദേഹത്തെ സമാരാധ്യനാക്കിയതിന്റെ പ്രധാന മാനദണ്ഡവും ഇതായിരുന്നു.
അനിശ്ചിതമായ ജീവിതത്തെ സുവ്യക്തമായി ഉദാഹരിക്കാന്‍ എഴുത്തച്ഛന് കഴിഞ്ഞിരുന്നു. പാമ്പിന്റെ വായ്‌ക്കകത്ത് ഇരിക്കുമ്പോഴും ഇര തേടാനുള്ള തവളയുടെ വ്യഗ്രത അതിന് ഉത്തമോദാത്തരണമാണ്. ഒരു ദോഷൈകദൃക്കായിരുന്നില്ല എഴുത്തച്ഛന്‍. ഭക്തിയെയും എഴുത്തിനെയും വലിയതോതില്‍ സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഹംബോധത്തെ ഒഴിവാക്കുക, അല്ലെങ്കില്‍ അതിനെ പ്രപഞ്ചമൊന്നാകെ അടയാളപ്പെടുത്തുന്ന രീതിയില്‍ വിശാലവീക്ഷണമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
സഹായം തേടിയെത്തുന്ന എല്ലാവര്‍ക്കും എഴുത്തച്ഛന്‍ പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കി. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛനാണ് സമാനമായ ഒട്ടേറെ മലയാള സാഹിത്യ രചനകള്‍ക്ക് തുടക്കമിട്ടതും.
കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമാണ് ‘എഴുത്തച്ഛന്‍ പുരസ്‌ക്കാരം’. ഇത് ആദ്യമായി ലഭിച്ചത് ശൂരനാട് കുഞ്ഞന്‍ പിള്ളയ്‌ക്കായിരുന്നു (1993). 2012 ല്‍ കേരള സര്‍ക്കാര്‍ സ്ഥാപിച്ച മലയാള സര്‍വകലാശാലയ്‌ക്കും എഴുത്തച്ഛന്റെ പേരാണ് നല്‍കിയിരിക്കുന്നത്. എഴുത്തച്ഛന്റെ ജന്മഗൃഹത്തില്‍ അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മണല്‍തരികള്‍ ഒരുകാലത്ത് ഏറെ പവിത്രമായാണ് കരുതിപ്പോന്നത്. ചൂണ്ടുവിരല്‍ കൊണ്ട് ആദ്യാക്ഷരങ്ങള്‍ മണലിലെഴുതി പഠിക്കുന്നത് കേരളത്തിലെ കീഴ്‌വഴക്കവുമാണ്.
ഇന്നത്തെ പാലക്കാട് ജില്ലയിലാണ് എഴുത്തച്ഛന്റെ ചിറ്റൂര്‍ ഗുരുമഠം. മഠത്തോട് ചേര്‍ന്ന് കാണം രാമക്ഷേത്രവും ശിവക്ഷേത്രവും. എഴുത്തച്ഛനോടൊപ്പം അവിടെയെത്തിയ 12 ബ്രാഹ്മണകുടുംബങ്ങളുടെ താവഴിയിലുള്ള അഗ്രഹാരങ്ങളും തെരുവീഥിയോട് ചേര്‍ന്ന് കാണാം.
ചിറ്റൂരിലാണ് എഴുത്തച്ഛന്റെ സമാധി സ്ഥലമുള്ളതും. എഴുത്തച്ഛന്റേത് അല്ലെങ്കില്‍ അക്കാലത്തുണ്ടായിരുന്ന ചില ശേഷിപ്പുകള്‍ ചിറ്റൂര്‍ മഠത്തില്‍ ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. അദ്ദേഹത്തിന്റെ ചില കൈയെഴുത്തു പ്രതികളും ഉപയോഗിച്ചിരുന്ന മെതിയടിയുമെല്ലാം അവയില്‍ പെടുന്നു. അവിടെയുണ്ടായിരുന്ന ചില പുരാതന വസ്തുക്കളും ഭാഗവതവുമെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുണ്ടായ രണ്ട് തീപിടുത്തങ്ങളിലായി നശിച്ചു.
ശ്രീ ചക്രത്തിന്റെ ചില പകര്‍പ്പുകള്‍, എഴുത്തച്ഛന്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങള്‍, എഴുത്താണി, മെതിയടി, കൈയെഴുത്തു പ്രതികള്‍ ഇവയൊക്കെ മഠത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കര്‍ക്കടകമാസം മുഴുവന്‍ അധ്യാത്മരാമായണം പാരായണം ചെയ്യുന്നത് ഇന്നും കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ തുടരുന്ന ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. മുംബൈ, ദല്‍ഹി കൂടാതെ ഗള്‍ഫ് രാഷ്‌ട്രങ്ങൡലെല്ലാമുള്ള മലയാളികള്‍ ഇത് ഭക്തിപൂര്‍വം അനുവര്‍ത്തിച്ചു പോരുന്നു.
അധ്യാത്മരാമായണത്തെ കേവലമൊരു ഭക്തികാവ്യമായി മാത്രം കാണുന്നവര്‍ എഴുത്തച്ഛനെ ഇകഴ്‌ത്തിക്കാട്ടുന്നുവെന്നാണ് സാഹിത്യവിമര്‍ശകന്‍ കെ. അയ്യപ്പ പണിക്കരുടെ അഭിപ്രായം. കേരളത്തില്‍ ഭക്തി സമാരാധനയ്‌ക്ക് ആക്കംകൂട്ടിയ കൃതികൂടിയാണ് അധ്യാത്മ രാമായണം. കേരളത്തിലെ ഭക്തകവികളില്‍ എഴുത്തച്ഛന് ഒപ്പം നിന്ന കവിയായിരുന്നു പൂന്താനം നമ്പൂതിരി.
വി. രവികുമാര്‍
(ആര്‍എസ്എസ് സമ്പര്‍ക്ക് ടീം അംഗം)
8076484356
















